വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിനു എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 55 കുട്ടികളാണ് ഇത്തവണ സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്.
ദുരന്തം ബാക്കിവെച്ചതിൽ മനുഷ്യ മനസ്സുകളെ ഏറെ നോവിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വെള്ളാർമല സ്കൂളും ഉണ്ണി മാഷും. മുപ്പതോളം വിദ്യാർത്ഥികളെയാണ് ഉരുൾപൊട്ടലിൽ സ്കൂളിന് നഷ്ടമായത്. തന്റെ പ്രിയപ്പെട്ട വിദ്യാർഥികളെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന പ്രധാനാധ്യാപകനായ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാഷിന്റെ തേങ്ങൽ കണ്ടുനിന്നവർക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല.
ആലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ 18 വർഷമായി സേവനമനുഷ്ഠിക്കുന്ന സ്കൂളാണ് വെള്ളാർമല ഗവ. വിഎച്ച്എസ്എസ്. ദുരന്തത്തിൽ സ്‌കൂളിന്റെ മൂന്ന് കെട്ടിടങ്ങളാണ് നാമാവശേഷമായത്. ശേഷിച്ച മൂന്ന് കെട്ടിടങ്ങൾ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ചും തകർന്നിരുന്നു.
തകർന്ന കെട്ടിടങ്ങൾക്ക് പകരമായി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആധുനിക സൗകര്യങ്ങളോടുള്ള ക്ലാസ് മുറികൾ നിർമിച്ചു നൽകിയിരുന്നു. മൂന്ന് കോടി രൂപ ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളും ആണ് നിർമിച്ചു നൽകിയത്.
അതേസമയം സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം. 61,441 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.
ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ലാ മലപ്പുറം. ഏറ്റവും കൂടുതൽ വിജയ ശതമാനം കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്.