തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വന്നു. ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗതന്ത്രം കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്.പരിഷ്‌കരണ ഉത്തരവ് സർക്കാർ പുറത്തിറക്കി.
ഒരു മോട്ടോർ വാഹന ഇൻസ്‌പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതിയുണ്ട്. റോഡ് സുരക്ഷ പരിഗണിച്ച് ഡ്യുവൽ ക്ലച്ച്/ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതുക്കിയ ഉത്തരവിലുള്ളത്.
മൈതാനം നവീകരണത്തിന് പുതിയ ഡിസൈൻ തയ്യാറാക്കി ഡ്രൈവിംഗ് സ്‌കൂളുകൾ ഒരു മാസത്തിനുള്ളിൽ ഗതാഗത കമ്മീഷണർക്ക് സമർപ്പിക്കാനും നിർദ്ദേശം. ടെസ്റ്റിന് വേണ്ടി അപേക്ഷകരെ ഹാജരാക്കുമ്പോൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ സ്ഥലത്തുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂളുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണർ പറഞ്ഞു. നിലവിൽ ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 കേരളത്തിലുള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്താനാണ് തീരുമാനം. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണൽ ആർടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകി.
ലൈസൻസ് ഫീസും ചാർജുകളും ഇങ്ങനെ
ലേണേഴ്‌സ് ലൈസൻസിന് 150 രൂപ.
ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്) 50 രൂപ.
ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്) 300 രൂപ.
ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ: 200 രൂപ.
ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് 1000 രൂപ.
ലൈസൻസിലേക്ക് മറ്റൊരു വാഹന വിഭാഗം ചേർക്കാൻ : 500 രൂപ.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: 200 രൂപ.
വൈകി പുതുക്കൽ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ. ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ സ്കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്: 5000 രൂപ
ലൈസൻസിംഗ് അതോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ അപ്പീൽ: 500 രൂപ
ഡ്രൈവിംഗ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ