കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.
ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേരളം വിട്ടു പോകരുതെന്നും ഉൾപ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ജാമ്യവ്യവസ്ഥയിലുണ്ട്.
മനഃപ്പൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നു വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണു കോടതി ജാമ്യം നൽകിയത്. പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ വംശജൻ ആണെന്ന് വേടന്‍ നേരത്തേ പറഞ്ഞിരുന്നു.
കസ്റ്റഡിയില്‍ പ്രാഥമിക പരിശോധനയില്‍ മാലയില്‍ നിന്നു കണ്ടെത്തിയ പല്ല് യഥാര്‍ഥ പുലിപ്പല്ല് തന്നെയാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.