നീതി കിട്ടി, വേദനയൊഴിഞ്ഞു! ഉഷ ജോസഫുകുട്ടി വീട്ടിലേക്ക്..
കൊച്ചി: അഞ്ചു വർഷമായി വയറ്റിൽ കുടുങ്ങിയിരുന്ന ശസ്ത്രക്രിയാ ഉപകരണം (മോസ്കിറ്റോ ആർട്ടറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രിവിട്ടു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് വർഷം മുമ്പ് നടത്തിയ ഗർഭാശയമുഴ നീക്ക ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറ്റിൽ മറന്നുവെച്ചത്. തുടർന്ന് കടുത്ത വേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവിച്ചുകൊണ്ടായിരുന്നു ഉഷയുടെ ജീവിതം.
ഇക്കഴിഞ്ഞ 19-നാണ് കെ.സി. വേണുഗോപാൽ എം.പി.യുടെ ഇടപെടലിനെ തുടർന്ന് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനകം ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
“അഞ്ചു വർഷമായി സഹിച്ച വേദനക്ക് അളവില്ല. ഇനി വേദന സഹിക്കാൻ കഴിയില്ല,” ശസ്ത്രക്രിയയ്ക്കുശേഷം ഉഷ പ്രതികരിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ സൗജന്യമായി ലഭിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉഷയെ ഡിസ്ചാർജ് ചെയ്തു.
ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി.കെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
English Summary
Usha Josephkutty was discharged from Amrita Hospital after doctors successfully removed a surgical instrument (artery forceps) that had been left inside her abdomen for five years following a hysterectomy. The surgery was conducted free of cost, and her condition is reported to be stable.








