യുഎസിന് ഒളിംപിക്സ് വനിതാ ഫുട്ബോളിൽ സ്വർണം. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചാണ് യുഎസ് വിജയം. 62–ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യുഎസിന്റെ വിജയഗോൾ നേടിയത്. യുഎസ് താരത്തിന്റെ നൂറാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്. US wins Olympic women’s football gold
കരിയറിലെ അവസാന മത്സരം കളിക്കുന്ന മാർത്തയുടെ നേതൃത്വത്തിൽ അവസാന നിമിഷം വരെ ബ്രസീൽ പൊരുതിയെങ്കിലും ഗോൾ മടക്കാൻ സാധിച്ചില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങളെ യുഎസ് ഗോൾ കീപ്പർ പ്രതിരോധിച്ചുനിന്നതോടെ ബ്രസീലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വനിതാ ഫുട്ബോളിൽ ജർമനി വെങ്കലം സ്വന്തമാക്കി. ഫൈനൽ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ബ്രസീൽ പാഴാക്കിയിരുന്നു. ബോക്സിനകത്തേക്ക് ലുഡ്മിലയ്ക്കു ലഭിച്ച ത്രൂബോള്‍ ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിലെ 62–ാം മിനിറ്റിൽ സ്വാൻസന്‍ യുഎസിന്റെ രക്ഷകയായി. പന്തുമായി ബ്രസീൽ ബോക്സിലേക്കു കുതിച്ച സ്വാൻസൻ പിഴവുകളില്ലാതെ ഫിനിഷ് ചെയ്തു. ഗോൾ വീണതിനു പിന്നാലെ ബ്രസീൽ ടീം മൂന്നു മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ സൂപ്പർ താരം മാർത്ത ഗ്രൗണ്ടിലെത്തി.
81–ാം മിനിറ്റില്‍ യുഎസിന്റെ സോഫിയ സ്മിത്തിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ബ്രസീൽ താരം റ്റാർഷ്യാന് മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ ഫ്രീകിക്കെടുത്ത ലിൻഡ്സെ ഹൊറാന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.