സംഘര്‍ഷ മേഖലകളില്‍ കുട്ടികളെ ഉപദ്രവിക്കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും കരിമ്പട്ടികയില്‍ ഇസ്രായേലിനെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐക്യരാഷ്ട്ര സഭ. ഇക്കാര്യം വാഷിംഗ്ടണിലുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ അറ്റാഷെ മേജര്‍ ജനറല്‍ ഹേദി സില്‍ബെര്‍മാനെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. (UN call out Israel for violations against children)
റഷ്യ, ഐ.എസ്, അല്‍ ഖ്വയ്ദ, ബോക്കോ ഹറാം എന്നിവക്കൊപ്പമാണ് ഇസ്രായേലിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രായേലിന് മേല്‍ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തിനെതിരെ ഇസ്രായേല്‍ രംഗത്തുവന്നു. ഹമാസിനെ പിന്തുണക്കുന്നവരോടൊപ്പം ചേര്‍ന്നിട്ടുള്ള യു.എന്‍ തന്നെ കരിമ്പട്ടികയിലാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ലോകത്തിലെ ഏറ്റവും ധാര്‍മികമായ സേനയാണ് ഇസ്രായേല്‍ പ്രതിരോധ സേന. അസംബന്ധമായ യു.എന്‍ തീരുമാനം കാരണം അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ 13,800ഉം വെസ്റ്റ് ബാങ്കില്‍ 113ഉം കുട്ടികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ ഗാസയില്‍ 12,009 ഉം വെസ്റ്റ് ബാങ്കില്‍ 725 ഉം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 1000 കുട്ടികളുടെയെങ്കിലും കാലുകളാണ് പരിക്കേറ്റതിനെ തുടര്‍ന്ന് മുറിച്ചു മാറ്റിയത്.