കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോതമംഗലവും കുട്ടനാടും ഉൾപ്പെടെ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) യുഡിഎഫിൽ സമ്മർദ്ദം ശക്തമാക്കുന്നു.
യുഡിഎഫിന്റെ പരമ്പരാഗത കോട്ടയായിരുന്ന കോതമംഗലത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാർഥി ആന്റണി ജോൺ വിജയിച്ചിരുന്നു.
രണ്ട് തവണയും യുഡിഎഫിനായി കേരള കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരിച്ചത്. ആദ്യ തവണ ടി.യു. കുരുവിളയും രണ്ടാം തവണ ഷിബു തെക്കുംപുറവും പരാജയപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ് കോതമംഗലം സീറ്റ് കേരള കോൺഗ്രസിൽ നിന്ന് തിരിച്ചെടുത്തു കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്.
മുൻപ് കോൺഗ്രസ് മത്സരിച്ചിരുന്ന മണ്ഡലമാണ് കോതമംഗലം. വി.ജെ. പൗലോസിനെ പരാജയപ്പെടുത്തി ടി.യു. കുരുവിള വിജയിച്ചതോടെയാണ് സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചത്.
ഇത്തവണ മറ്റൊരു സീറ്റ് നൽകി കോതമംഗലം തിരിച്ചെടുക്കണമെന്നാണ് കോൺഗ്രസിലെ നിലപാട്. എന്നാൽ സീറ്റ് വിട്ടുനൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്.
ഷിബു തെക്കുംപുറത്തിനെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ഇതിനിടെയാണ് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും കോതമംഗലം സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഉഭയകക്ഷി ചർച്ചകളിൽ സിറ്റിങ് സീറ്റായ പിറവത്തിനൊപ്പം കോതമംഗലവും കുട്ടനാടും ആവശ്യപ്പെടാനാണ് ജേക്കബ് വിഭാഗത്തിന്റെ തീരുമാനം.
ഈ ആവശ്യം ഉൾപ്പെടുത്തിയ കത്ത് 2024 മാർച്ചിൽ പാർട്ടി നേതാവ് അനൂപ് ജേക്കബ് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിയിരുന്നു. കെപിസിസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് കത്ത് നൽകിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസാണ് കോതമംഗലത്തും കുട്ടനാട്ടിലും മത്സരിച്ചത്.
മറ്റ് ഘടകകക്ഷികളുടെ കൈവശമുള്ള സീറ്റുകളായതിനാൽ ദീപാദാസ് മുൻഷി അന്ന് വിഷയത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
1996ലും 2001ലും നാല് സീറ്റുകളിൽ മത്സരിച്ചിരുന്ന ജേക്കബ് വിഭാഗം പിന്നീട് രണ്ട് സീറ്റുകളിലേക്കും, 2016ൽ ഒറ്റ സീറ്റിലേക്കും ചുരുങ്ങി. ഇത്തവണയെങ്കിലും പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് അനൂപ് ജേക്കബിന്റെ ആവശ്യം.
English Summary:
Ahead of the Kerala Assembly elections, Kerala Congress (Jacob) has demanded three seats, including Kothamangalam and Kuttanad, creating fresh seat-sharing tensions within the UDF. Congress and Kerala Congress factions are at odds over reclaiming and retaining the traditionally contested Kothamangalam seat.
udf-seat-sharing-kothamangalam-kuttanad-jacob-faction
Kothamangalam, Kuttanad, UDF, Kerala Congress Jacob, Congress Party, Seat Sharing, Kerala Politics









