വള്ളം മറിഞ്ഞ് 2 യുവാക്കൾ മരിച്ചു
പത്തനംതിട്ട: മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിലാണ് അപകടമുണ്ടായത്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനുള്ള തെരച്ചിലാണ് തുടരുന്നത്.
വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സംഭവം. വെള്ളം കയറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്.
മൂന്നുപേരാണ് മീൻ പിടിക്കാനായി വള്ളത്തിൽ പോയത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ഇവരിൽ ആർക്കും നീന്തലറിയില്ലായിരുന്നു.
ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തിരയാൻ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
കനത്ത മഴ; ഈ സ്ഥലങ്ങളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനാല്‍ കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂലൈ 28) അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കൻ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നത്.
കേരളത്തിനു മുകളിൽ ഇപ്പോൾ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം ഇതാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Summary: Two young men drowned after their fishing boat capsized in a paddy field at Nellikkal, Koyipram, Pathanamthitta. The deceased are Rahul C N from Kidangannur and Mithun M from Nellikkal.









