കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ.
മലപ്പുറം പൊന്നാനി പുളിച്ചരം വീട്ടിൽ സുലൈമാൻ മകൻ അബ്ദുൽ ഹക്കീം(25) പൊന്നാനി ബദർ കനകത്തു വീട്ടിൽ കബീർ മകൻ അൻസാർ(28) എന്നിവരെയാണ് കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
മറൈൻഡ്രൈവ് അബ്ദുൽ കലാം മാർഗിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഭർത്താവും ബന്ധുക്കളും ഒന്നിച്ച് ചിലവഴിക്കുകയായിരുന്ന സ്ത്രീയോട് “വാടി നമുക്ക് സെൽഫി എടുക്കാം” എന്നു പറഞ്ഞ് ശരീരത്ത് കയറി പിടിച്ചെന്നാണ് പരാതി.
പോരാത്തതിന് ഇത് ചോദ്യം ചെയ്ത ഭർത്താവിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതികളെ സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി പ്രതികൾ ജീപ്പിന്റെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു.
ഇതേ തുടർന്ന്പിഡിപി പി ആക്ട് പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായ അബ്ദുൽ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അൻസാറിന് മലപ്പുറം ജില്ലയിൽ കളവു കേസുകളും നരഹത്യാശ്രമ കേസും അടിപിടി കേസുകളും നിലവിലുണ്ട്.
കൊച്ചി സെൻട്രൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ജയകുമാർ സിയുടെ നിർദ്ദേശാനുസരണം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ്, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അനൂപ് സി, സിപിഒ വിനു കുട്ടൻ, വിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.