ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
ചെന്നൈ: കരൂരിൽ വിജയ് നയിക്കുന്ന ടിവികെ റാലിക്കിടെയുണ്ടായ മരണത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ജീവനൊടുക്കിയത്.
തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.
28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം സംഭവിച്ചത്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. സ്ഥലത്ത് കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു.
ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
കരൂര്‍: കരൂര്‍ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. അപകടത്തിൽ പിന്നാലെ ഒളിവില്‍ പോയ ടിവികെ നേതാവ് മതിയഴകന്‍ ആണ് അറസ്റ്റിലായത്.
കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് അറസ്റ്റിലായ മതിയഴകന്‍.കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിണ്ഡിക്കൽ അടുത്ത് വെച്ചാണ് മതിയഴകനെ അറസ്റ്റ് ചെയ്തതെന്ന് വിവരം.
മനപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.
കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് ആണ് എഫ്ഐആറിൽ ആരോപിക്കുന്നത്.
കരൂർ ദുരന്തം; 25 പേർ മരിച്ചത് ശ്വാസംമുട്ടി
ചെന്നൈ: കരൂരിൽ ടി വി കെ റാലിയ്ക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. 25 പേര്‍ ശ്വാസമെടുക്കാനാവാതെയാണ് മരിച്ചതെന്നും 10 പേര്‍ വാരിയെല്ല് തകര്‍ന്ന് മരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തിൽ ഒന്‍പത് കുട്ടികള്‍ക്ക് വാരിയെല്ല് തകര്‍ന്നായിരുന്നു ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ പലരുടെയും ആന്തരിക അവയവങ്ങൾ തകര്‍ന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.
മരിച്ചവരില്‍ പലര്‍ക്കും മൂന്ന് മിനിറ്റിലധികം സമയം ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നില്ല. പലരും ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചതായും വ്യക്തമാകുന്നു.
രണ്ട് കുട്ടികളുടെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Summary: A local leader of the TVK party committed suicide following the deaths at the rally led by Vijay in Karur. The deceased has been identified as V. Ayyappan, a native of Villupuram.