ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു. അന്ന് യു.കെ. അതിരു കടക്കുന്നു എന്ന പരാമർശം ഉയർത്തിയെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോഴിതാ ട്രംപിന്റെ ഇറക്കുമതി തീരുവ യു.കെ.യുടെ വ്യവസായ മേഖലയിലും മാന്ദ്യം ഉണ്ടാക്കുമെന്ന അവസ്ഥ വന്നിരിക്കുകയാണ്.
സ്റ്റീൽ, അലുമിനീയം ഇറക്കുമതി തീരുവകളാണ് ട്രംപ് കൊണ്ടുവന്നിരിക്കുന്നത്. മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരുന്ന താരിഫുകൾ പ്രകാരം യു.എസ്.ലേയ്ക്ക് എത്തുന്ന സ്റ്റീൽ, അലുമിനീയം വസ്തുക്കൾക്ക് 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്റെ പുതിയ തീരുവ യു.കെ.യുടെ സ്റ്റീൽ വ്യവസായത്തെ പ്രതികൂലമായി ബാധിയ്ക്കും. യു.കെ.യ്ക്ക് പുറമേ യൂറോപ്പിലെ വ്യവസായ ശാലകളേയും ട്രംപിന്റെ തീരുമാനം ബാധിയ്ക്കും. തികച്ചും നീതീകരിക്കാനാകാത്ത തീരുമാനമെന്നാണ് കാനഡയുടെ വ്യവസായ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ തീരുവയെ വിശേഷിപ്പിച്ചത്.
ഇക്കാര്യത്തിൽ യു.കെ. വ്യക്തമായി പ്രതികരിച്ചിട്ടില്ല. കെയർ സ്റ്റാർമറുടെ വ്യക്താവ് പ്രതികരണത്തിന് വിസമ്മതിക്കുകയാണ് ചെയ്തത്. ശാന്തവും വ്യക്തവുമായ പ്രതികരണം ഉണ്ടാവുമെന്ന് വ്യാപാര മന്ത്രി ഡഗ്ലസ് അലക്‌സാണ്ടർ പ്രതികരിച്ചു.