സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഭീഷണി ഉയർന്നിരിക്കുകയാണ്.
പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ 79 കാരിയായ സ്ത്രീയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
പത്തുദിവസം മുമ്പ് പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
മുഖത്ത് നീരും പനിയും തുടർന്നതിനെ തുടർന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ സ്ട്രോക്കിന് സമാനമായ പ്രശ്നങ്ങൾ കാണപ്പെട്ടതോടെ എസ്.യു.ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വൃക്കകൾ തകരാറിലായതോടെ മൂന്ന് തവണ ഡയാലിസിസ് നടത്തി. പനി കുറഞ്ഞില്ലെന്നതിനാൽ വീണ്ടും നടത്തിയ പരിശോധനയിലാണ് അമീബിക് ഇൻഫെക്ഷൻ കണ്ടെത്തിയത്.
രോഗാണു ഉറവിടം അന്വേഷിക്കുന്നു
കിണറിൽ നിന്നുള്ള വെള്ളത്തിൽ നിന്നായിരിക്കാമെന്ന സംശയത്തെ തുടർന്ന് വെള്ളസാമ്പിൾ ആരോഗ്യവകുപ്പ് ഇന്ന് ശേഖരിക്കും.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, ബാലമുത്തിയ, സാപ്പിനിയ, വെർമീബ എന്നിവയാണ് ഇത്തരം അണുബാധയ്ക്ക് കാരണമാകുന്ന അമീബകൾ.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നത്, നീന്തൽ, അഴുക്കുവെള്ളത്തിൽ ഡൈവ് ചെയ്യൽ തുടങ്ങിയവയാണ് പ്രധാന അപകടസാധ്യത.
മൂക്കിലെ സുഷിരങ്ങളിലൂടെയാണ് രോഗാണു തലച്ചോറിലേക്ക് കടക്കുന്നത്. ഈ രോഗത്തിന് 97 ശതമാനം മരണ സാധ്യതയുണ്ട്. വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല.
മുന്നറിയിപ്പുകളും മുൻകരുതലുകളും
അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി രോഗബാധയ്ക്ക് ശേഷം അഞ്ച് മുതൽ പത്ത് ദിവസത്തിനകം പ്രകടമാകുന്നതാണ്.
ആദ്യം തീവ്രമായ തലവേദന, പനി, ഛർദ്ദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുന്നത്.
രോഗം ഗുരുതര ഘട്ടത്തിലേക്ക് കടന്നാൽ ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയും ഉണ്ടാകാം. പ്രത്യേകിച്ച് കുട്ടികളിൽ ഭക്ഷണം നിരസിക്കൽ, നിഷ്ക്രിയ സ്വഭാവം, അസാധാരണ പ്രതികരണങ്ങൾ എന്നീ ലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യതയുണ്ട്.
പ്രതിരോധ മാർഗങ്ങൾ
രോഗം തടയുന്നതിനായി ഏറ്റവും പ്രധാനമായി വേണ്ടത് കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ശുദ്ധമല്ലാത്ത വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നത് ഒഴിവാക്കുന്നതാണ്.
അതുപോലെ ഡൈവിങ് ചെയ്യാതിരിക്കാൻ, മൂക്കിലൂടെ വെള്ളം കയറാതെ നോസ് ക്ലിപ്പ് ഉപയോഗിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.
സ്വിമ്മിംഗ് പൂളുകളിലും വാട്ടർ പാർക്കുകളിലും ഉപയോഗിക്കുന്ന വെള്ളം ശരിയായി ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണം.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം.
നീന്തൽകുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം മുഴുവനായി ഒഴുക്കി തറയും വശങ്ങളും വൃത്തിയാക്കി, ഫിൽറ്ററുകൾ ശുചീകരിച്ച് വീണ്ടും ക്ലോറിനേറ്റ് ചെയ്ത് വെള്ളം നിറയ്ക്കുന്നതും നിർബന്ധമാണ്.









