കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളിയെന്ന് റിപ്പോർട്ട്. നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്.
1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്. മഴ ഇപ്പോഴത്തേതുപോലെ 3 ദിവസം കൂടി തുടർന്നാൽ, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ജൂൺ ഒന്നിനു ഡാമുകളിലുണ്ടാവും.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ജലവർഷത്തിന്റെ ആദ്യമേതന്നെ ഡാമുകൾ ഇത്രയധികം നിറയുന്നത്. ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക് എത്താമെന്നാണ് റിപ്പോര്ട്ട്.
വൈദ്യുതി ഉൽപാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്കു കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകൾ എല്ലാം തുറന്നുവിട്ടുതുടങ്ങി.ജൂൺ 1 മുതൽ മേയ് 31 വരെയാണു കെഎസ്ഇബി ജലവർഷം കണക്കാക്കുന്നത്.
കാലവർഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മേയ് 31 വരെ 500–600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം കരുതൽ വെക്കാറുണ്ട്.
എന്നാൽ, ഇത്തവണ വേനലിൽ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെവരികയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്.
ഇപ്പോൾ ഡാമുകളിൽ സംഭരണ ശേഷിയുടെ 37% വെള്ളമുണ്ട്.14.5 % വെള്ളം മാത്രം നിലനിർത്തേണ്ട സ്ഥാനത്താണ് ഇത്രയും അധികം.
മേയ് മാസത്തിൽ വൈദ്യുതി ആവശ്യവും ഉപഭോഗവും കുറയുന്നതു മനസ്സിലായിട്ടും അതനുസരിച്ചു ജലവൈദ്യുതി ഉൽപാദനം വർധിപ്പിക്കാത്തതാണു കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഇത്തരത്തിൽ ഉയരാൻ കാരണം.
കരുതൽ ശേഖരം പരമാവധി ഉപയോഗിക്കാതെ തന്നെ പുറത്തുനിന്നു വൈദ്യുതി വാങ്ങുകയും ചെയ്തു. ഇൗ വർഷം ഏറ്റവും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച മേയ് മാസത്തിൽ വൈദ്യുതി ഉപഭോഗം ആ നിലയിലേക്ക് എത്തിയില്ല. ഇൗ വർഷം ഏറ്റവും കൂടുതൽ ഡിമാൻഡുണ്ടായത് മാർച്ച് 20 നാണ്– 5347 മെഗാവാട്ട്.