അയർലൻഡ് കോര്‍ക്കിലെ വീട്ടില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിനെതിരെ വിചാരണ തുടങ്ങി. ദീപ ദിനമണി (38)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവായ റെജിന്‍ പരിതപ്പാറ രാജ(43)നാണ്. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയിലാണ് വിസ്താരമാരംഭിച്ചത്. ജസ്റ്റിസ് ഷിവോണ്‍ ലാങ്ക്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന ജൂറിയാണ് വിസ്താരം നടത്തുന്നത്.
ഒട്ടേറെ സാക്ഷികളെ വിസ്തരിക്കാനുള്ളതിനാല്‍ വിചാരണ മൂന്ന് ആഴ്ച വരെ നീളുമെന്നാണ് കരുതുന്നത്. ദീപയും ഭര്‍ത്താവും മകനും താമസിച്ചിരുന്ന വീടിന്റെ ഒരു റൂം അടുത്ത ആശുപത്രിയിലെ നഴ്‌സിന് സബ്ലെറ്റിന് നല്‍കിയിരുന്നു.ഇവര്‍ കേസില്‍ നിര്‍ണ്ണായക സാക്ഷിയാണ്.
രക്തം വാര്‍ന്നു പോയതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് പോയിരുന്നു. മൃതദേഹത്തില്‍ കഴുത്തിന്റെ മുന്‍വശത്ത് 14 സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഇതാണ് മരണകാരണം എന്നാണു കരുതുന്നത്.
സംഭവം ഇങ്ങനെ:
2023 ജൂലൈ 14ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടിലാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടിനെ തുടര്‍ന്ന് ഇരുവരും അകന്നിരുന്നു. വീട്ടില്‍ രണ്ട് ബെഡ്റൂമുകളിൽ ആണ് ഇരുവരും കഴിഞ്ഞിരുന്നത്. 2023 ജൂലൈ 14ന് ഇരുവരുടെയും മകന്‍ ഒരു സമ്മര്‍ ക്യാമ്പിന് പോയിരുന്നു. ജോലിയ്ക്ക് ഇന്റര്‍വ്യൂവിന് പോകേണ്ടതിനാല്‍ ക്യാമ്പിന് ശേഷം മകനെ കൂട്ടിക്കൊണ്ടുവരാമോ എന്ന് അയല്‍വാസിയായ തന്റെ സുഹൃത്തിനോട് രാജന്‍ ചോദിച്ചിരുന്നു.
ഇതനുസരിച്ച് ക്യാമ്പില്‍ നിന്ന് ഇദ്ദേഹം കുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നു. എന്നാൽ, .വൈകുന്നേരം ഏഴുമണിയായിട്ടും റെജിനെ ബന്ധപ്പെടാനായില്ല. ഇക്കാര്യം ദീപയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നഴ്സിനെ ഈ സുഹൃത്ത് അറിയിച്ചു.ദീപയുടെ വീട്ടില്‍ ആരുമില്ലെന്ന മറുപടിയാണ് നഴ്സ് നല്‍കിയത്. സുഹൃത്തും ഭാര്യയും ചേര്‍ന്ന് കുട്ടിയെ ദീപയുടെ വീട്ടില്‍ കൊണ്ടുവന്നു.
വീട്ടിലെത്തിയപ്പോൾ രേജിന് മദ്യപിച്ച നിലയിലായിരുന്നു. സമീപത്ത് താമസിക്കുന്ന നേഴ്‌സും ഇവരും കൂടി നടക്കാൻ പോയിട്ട് തിരികെ വന്നപ്പോൾ, താൻ ഭാര്യ ദീപയെ കുത്തിക്കൊന്ന് ഇട്ടിരിക്കുന്നതായി റെജിന്‍ രാജന്‍ സുഹൃത്തിനോട് പറയുകയായിരുന്നു. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
അയര്‍ലണ്ടിലെത്തി വെറും മൂന്നു മാസത്തിനുള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഭര്‍ത്താവിനെ സംഭവദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു.കൊല്ലാനുപയോഗിച്ച കത്തിയും അവിടെ നിന്നും കണ്ടെടുത്തു.റെജിന്റെ ഫിംഗര്‍ പ്രിന്റ് കത്തിയില്‍ നിന്നും ഫോറന്‍സികിന് ലഭിച്ചിരുന്നു
പ്രോസിക്യൂട്ടര്‍ സീന്‍ ഗില്ലെയ്ന്‍ കേസിന്റെ രൂപരേഖ ജൂറി അംഗങ്ങള്‍ക്ക് നല്‍കി. ഇന്നും വിചാരണയുണ്ട്.