കോഴിക്കോട്: വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ട സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെയാണ് രണ്ട് കിലോമീറ്റർ കഴിഞ്ഞ് ഇറക്കിവിട്ടത്. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ദുരനുഭവം നേരിട്ടത്.
കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സ്വകാര്യ ബസിനെതിരെ നടപടിയെടുത്തത്. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.
നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താക്കീത് നൽകി പിഴയും ചുമത്തി.
കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം തട്ടിയെടുത്തു; കവർന്നത് 40 ലക്ഷം രൂപ
കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്കൂട്ടറിലെത്തിയയാളാണ് പണം തട്ടിയെടുത്തത്.
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിപ്പറിച്ചുകൊണ്ടുപോകുകയായിരുന്നു.
പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ചാണ് കവർച്ച നടന്നത്. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്നു തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഷിബിൻ ലാലിനായി നഗരത്തിൽ ഉടനീളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കറുപ്പും പച്ചയും വെള്ളയും നിറങ്ങൾ ഉള്ള ടീ ഷർട്ടും മഞ്ഞ റെയിൻകോട്ടും ഹെൽമറ്റും ആണ് ഇയാൾ ധരിച്ചിരിക്കുന്നത്. വലതു ചെവിയിൽ കമ്മലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.