ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ
തൃശ്ശൂർ: ജിംനേഷ്യവും ബ്യൂട്ടി സലൂണും മറവാക്കി വൻതോതിൽ ലഹരി വിൽപന നടത്തിയിരുന്ന യുവതി പൊലീസിന്റെ വലയത്തിൽ. 2.27 കിലോ ഹാഷിഷ് ഓയിൽ ഉൾപ്പെടെ വസ്തുക്കൾ പിടിച്ചെടുത്തു.
തൃശ്ശൂർ തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരി മരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശിയായ ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് പിടിയിലായത്.
യുവതിയിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, 90,500 രൂപ പണവും, ലഹരി ചെറുതായി വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന 50 ചെറിയ പ്ലാസ്റ്റിക് കുപ്പികളും പൊലീസ് പിടിച്ചെടുത്തു.
കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്നാണ് നടപടി.
തീരദേശ മേഖലയിലെ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്.
പോലീസ്-എക്സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ സൂക്ഷ്മതയോടെയായിരുന്നു യുവതിയുടെ ഇടപാടുകൾ. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഹരി വിതരണം ചെയ്തിരുന്നത്.
യുവതിക്ക് ലഹരി എത്തിച്ചുനൽകിയവരെക്കുറിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണമെടുത്തു വരികയാണ്.
English Summary
A woman in Thrissur was arrested for running a drug racket under the guise of a gym and beauty salon. Police seized 2.27 kg of hashish oil, cash, and packaging materials. The operation followed intelligence inputs about rising drug use among students.









