തൃശൂർ; നവീന സൗകര്യങ്ങളോടെ വിമാനത്താവളം മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. നിർദിഷ്ട റെയിൽവേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അവരുടെ എക്‌സ് ഹാൻഡിലിലൂടെയാണ് പുറത്തുവിട്ടത്.Thrissur Railway Station is being rebuilt on the model of an airport with modern facilities
54,330 സ്‌ക്വയർ ഫീറ്റാകും പുതിയ കെട്ടിടത്തിന്റെ മൊത്തം വിസ്തീർണം. ആധുനിക സൗകര്യങ്ങളോടെയാകും നവീകരണം പൂർത്തിയാക്കുക. 19 പുതിയ ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും പുതിയതായി നിർമിക്കും. കേരളീയ വാസ്തുശിൽപ മാതൃകയിലായിരിക്കും രൂപകൽപന. റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് നിർമാണ ചുമതല.
375 കോടി രൂപയാണു പ്രാഥമിക ചെലവ്. 10.9 കോടി രൂപയാണു ഗുരുവായൂർ അമൃത് സ്റ്റേഷൻ പദ്ധതിച്ചെലവ്. ഗുരുവായൂർ സ്റ്റേഷനിൽ 2 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റുകൾ, മേൽക്കൂരകൾ, പ്ലാറ്റ്ഫോം ഉയർത്തൽ മുതലായ പദ്ധതികളുമുണ്ട്.
∙നിലവിലുള്ള പാർക്കിങ് സൗകര്യത്തിനു പുറമേ 300ലേറെ കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ്
∙മുൻകൂർ റിസർവേഷൻ അടക്കം എല്ലാവിധ ടിക്കറ്റുകൾക്കുമായി 11 ടിക്കറ്റ് കൗണ്ടറുകൾ
∙ കാൽനട–സൈക്കിൾ യാത്രികർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ
∙ വിശാലമായ കാത്തിരിപ്പു ഹാൾ
∙ഭിന്നശേഷി സൗഹൃദ അന്തരീക്ഷം
∙ജീവനക്കാർക്കായി അപ്പാർട്മെന്റ് കോംപ്ലക്സ്
∙ ട്രാൻസ്പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറു കവാടത്തിന് അഭിമുഖമായി പ്രവേശനകവാടം
∙വീതിയേറിയ 2 നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ.
പാർക്കിംഗ് വിപുലമാക്കും
പ്രധാന പ്രശ്‌നങ്ങളിലൊന്നായ പാർക്കിംഗ് കൂടുതൽ വിശാലമാക്കുന്ന തരത്തിലാണ് പുതിയ ഡിസൈനിംഗ്. നിലവിൽ 2,520 ചതുരശ്രയടിയാണ് പാർക്കിംഗിനായി ഉള്ളത്. ഇത് 10,653 ചതുരശ്രയടിയിലേക്ക് വ്യാപിപ്പിക്കും. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമായി മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനവും കൊണ്ടുവരും. റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും പുതിയ നിർമിതിയിൽ ഉണ്ടാകും.
വരുമാന വർധനയ്ക്കും പ്രാധാന്യം
റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തിൽ ഉൾപ്പെടുന്നുണ്ട്. വിശാലമായ ഹോട്ടലാണ് അതിലൊന്ന്. 11 ടിക്കറ്റ് കൗണ്ടർ, കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേക പാത, ജീവനക്കാർക്കായി അപ്പാർട്ടുമെന്റ് കോംപ്ലക്സ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ എന്നിവയും ഉണ്ടാകും.
വരുമാനത്തിലും പിന്നിലല്ല
ദക്ഷിണ റെയിൽവേയുടെ 2023- 24 സാമ്പത്തികവർഷത്തിൽ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നുള്ള വരുമാനത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷന് ഒമ്പതാം സ്ഥാനമാണ്. 155 കോടി രൂപയാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ലഭിച്ചത്. ദക്ഷിണ റെയിൽവേ പുറത്തുവിട്ട പട്ടികയിൽ ആദ്യ 100 സ്റ്റേഷനുകളിലാണ് ഒമ്പതാം സ്ഥാനത്ത് തൃശൂർ സ്റ്റേഷനെത്തിയത്.