മലപ്പുറം: വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് ആണ് സംഭവം. 20 വയസുള്ള പിടിയാനയെയും 10 വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് കാട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. മരുതയിലാണ് 20 വയസുള്ള പിടിയാന ചരിഞ്ഞത്. ആനകളുടെ മൃതദേഹങ്ങൾക്ക് 4 ദിവസം പഴക്കമുണ്ട് എന്നാണ് വിവരം. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് 10 വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞത്.
കരുളായി എഴുത്തുകൽ ഭാഗത്ത് ആണ് ഏകദേശം 6 മാസം പ്രായം വരുന്ന ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഈ ആനയെ കടുവ ആക്രമിച്ചതാണെന്നാണ് നിഗമനം. മറ്റു രണ്ടു ആനകളുടെ മരണം രോഗം മൂലമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടിരുന്നു. ഇതേ തുടർന്ന് വനപാലകർ പരിശോധന നടത്തിയപ്പോഴാണ് ജഡം കണ്ടത്. ആനകളുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
നിലവിൽ ദുരൂഹതയില്ലെന്നാണ് ലഭ്യമായ വിവരം. സ്ഥലത്ത് പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിൽ പെട്ട സ്ഥലങ്ങളിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.