അടിമാലി: ഇടുക്കി മാങ്കുളത്തു ഏറുമാടത്തിൽനിന്നു വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന മൂന്നു കുട്ടികളെ കണ്ടെത്തി. പുഴയോരത്തെ പുറമ്പോക്കിൽ കണ്ടെത്തിയത് 11, 7, 6 വയസുള്ളവരാണു കുട്ടികളെയാണ്.
ഇവർ അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നെന്നാണു കുട്ടികൾ നൽകുന്ന വിവരം. മാതാവ് ഇവരെ ഉപേക്ഷിച്ചുപോയതാണെന്നും പിതാവ് രാത്രിയിൽ ഒപ്പമുണ്ടെന്നും കുട്ടികൾ പറഞ്ഞു. സങ്കേതത്തിനു പുറത്തു മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ആന ഓരിനു സമീപമാണ് ഇവരുടെ ഏറുമാടം കണ്ടെത്തിയത്.
വലിയ പാറക്കുട്ടി എന്ന ഭാഗത്തെ പുഴയോരത്ത് മരത്തിൽ ഏറുമാടംകെട്ടി ഇതിലായിരുന്നു കുട്ടികൾ ഉറങ്ങിയിരുന്നത്. നാലു മാസമായി ഇവർ ഈ ഭാഗത്തുണ്ടെന്നു നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ടി. പ്രിയാവതി എന്നിവർ ഇവിടെയെത്തി.
എന്നാൽ പിതാവിനെ കണ്ടെത്താനായില്ല. കുട്ടികൾ പറയുന്ന വിവരമനുസരിച്ച് 11 വയസുകാരിയായ മൂത്ത മകൾ നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുണ്ട്. ഏഴും ആറും വയസുള്ള ഇളയ ആൺകുട്ടികൾ ഒന്നാം ക്ലാസിൽ പഠിച്ചിരുന്നു. എന്നാൽ ഇവിടെ എത്തിയശേഷം പഠനം നടത്തിയിട്ടില്ല.
പോഷകാഹാരത്തിന്റെ കുറവു പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന വിധത്തിലാണു കുട്ടികളെ കണ്ടെത്തിയത്. പുഴയോരത്തെ മരച്ചില്ലയിൽ കാട്ടുകമ്പുകൾ വച്ചുകെട്ടിയുണ്ടാക്കിയ ഏറുമാടത്തിന്റെ താഴ്ഭാഗത്താണ് ഇവർ താൽക്കാലിക അടുപ്പുകല്ലുകൾ സ്ഥാപിച്ചു ഭക്ഷണം പാചകം ചെയ്തിരുന്നത്.
ഏറുമാടം കണ്ടെത്തിയ ഭാഗത്ത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്നു നാട്ടുകാർ പറയുന്നു. പുലർച്ചെ പോകുന്ന പിതാവ് രാത്രി വൈകിയാണു തിരികെ ഏറുമാടത്തിൽ തിരിച്ചെത്തുന്നത്. ഈ സമയം കുട്ടികൾ തനിച്ചാകും ഏറുമാടത്തിലുണ്ടാകുക.
സുരക്ഷിതമല്ലാത്ത രീതിയിൽ കുട്ടികളെ കണ്ടെത്തിയ വിവരം ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് മുഖേന മെഡിക്കൽ ഓഫീസറെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽനിന്നു കുട്ടികളുമായി ഏറുമാടത്തിലേക്കു വരാനുണ്ടായ സാഹചര്യം അടക്കം കണ്ടെത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷ്യവസ്തുക്കൾ വാങ്ങിനൽകിയശേഷം മടങ്ങി.