കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. ഓച്ചിറ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചേര്‍ത്തലയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്.
തേവലക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇടിയുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്. പിന്നാലെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് നിസാര പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം.
ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം
റായ്പുര്‍: ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനിടെ ആളുകൾക്കിടയിലേക്ക് എസ്‌യുവി കാർ പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. ചത്തീസ്ഗഢിലാണ് ദാരുണ സംഭവം നടന്നത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരിന്നുവെന്ന് പോലീസ് അറിയിച്ചു.
ചത്തീസ്ഗഢിലെ ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ വാഹനവും പോലീസ് പിടിച്ചെടുത്തു.
ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്.
ഗണേശോത്സവത്തോടനുബന്ധിച്ചുള്ള അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ആൻസിയുടെ മരണം അജ്ഞാത വാഹനം ഇടിച്ചല്ല
വാളയാർ: കോളേജിൽ ഓണാഘോഷത്തിനായി പോകുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ കോളജ് അധ്യാപിക ഡോ.എൻ.എ.ആൻസി (36) മരിച്ചത് അജ്ഞാത വാഹനം ഇടിച്ചല്ലെന്നു പൊലീസ് കണ്ടെത്തൽ. സ്കൂട്ടറിൽ പോവുകയായിരുന്ന ആൻസിയെ അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്നിരുന്നത്.
എന്നാൽ സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണെന്നുമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു പൊലീസ് വ്യക്തമാക്കി.
ആൻസിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതു പൂർത്തിയാകുമ്പോഴേ അപകടകാരണം സംബന്ധിച്ചു കൂടുതൽ വ്യക്തത വരികയുള്ളുവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ആൻസിയുടെ സ്കൂട്ടർ രാവിലെ 10.50നു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടത്തിൽപ്പെട്ടത്.
ആൻസിയെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി.
Summary: Three people were killed in a tragic accident at Oachira Valiyakulangara, Kollam, when a jeep collided with a KSRTC bus. Two others sustained serious injuries.