തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് അതിഥി തൊഴിലാളികളും മരിച്ചതായി സ്ഥിരീകരണം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്നു വീഴുകയായിരുന്നു.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. 70 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിൽ പതിനേഴ് തൊഴിലാളികള്‍ ആണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. വിശ്വംഭരന്‍ എന്നയാളുടേതാണ് ഈ രണ്ടുനില കെട്ടിടം.
കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കിയാണ് ആദ്യം രണ്ടു പേരെ പുറത്തെടുത്തത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രൂപേലിനെയും രാഹുലിനെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
തിരച്ചില്‍ തുടരുന്നതിനിടെ അലിയെയും കണ്ടെത്തി. എന്നാൽ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിയുടെ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പേരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
Summary: Three migrant workers from Murshidabad, West Bengal, have died after an old building collapsed in Kodakara, Thrissur. The victims have been identified as Alim, Rupel, and Rahul.