കൊച്ചി: മെഡിക്കൽ പഠനത്തിനു മാത്രം 54 രാജ്യങ്ങളിൽ മലയാളികളുണ്ട്. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിലും ഒന്നരലക്ഷം ജനസംഖ്യയുള്ള ദ്വീപുരാജ്യങ്ങളിലും വരെ മലയാളികൾ പഠിക്കുന്നു! വിദേശത്തെ എം.ബി.ബി.എസ് പഠനത്തിനു ശേഷം, അതികഠിനമായ യോഗ്യതാപരീക്ഷ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം) വിജയിച്ചാലേ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാവൂ. ഭാഷയും കാലാവസ്ഥയുമടക്കം പ്രതികൂല സാഹചര്യങ്ങൾ വകവയ്ക്കാതെയാണ് കുട്ടികൾ അന്യരാജ്യങ്ങളിലേക്ക് മെഡിക്കൽ പഠനത്തിനായി പോകുന്നത്.Those who fail to pass the Indian qualifying exam for MBBS students abroad are on the verge of committing suicide
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6.55 ലക്ഷം മുതൽ 7.65 ലക്ഷം വരെയാണ് ഫീസ്. 86,600 വരെ സ്‌പെഷ്യൽ ഫീസും മറ്റ് നിരവധി ഫീസുകളുമുണ്ട്. രാജ്യത്ത് മറ്റിടങ്ങളിൽ പത്തുലക്ഷവും അതിനു മുകളിലുമാണ് ഫീസ്. ഒരു കോടിയോളം മുടക്കിയാലേ എം.ബി.ബി.എസ് പഠനം ഇന്ത്യയിൽ പൂർത്തിയാക്കാനാകൂ. യുക്രെയിനിൽ രണ്ടര മുതൽ നാലുലക്ഷം രൂപ വരെയാണ് ഫീസ്. ആറുവർഷത്തെ കോഴ്സ് 15 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാകും. മൗറീഷ്യസിലും നെതർലൻഡ്സിലും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാൻ 30 മുതൽ 40 ലക്ഷം രൂപ വരെ വേണം.
ഇന്ത്യയിൽ പഠനസൗകര്യം കുറവായതാണ് കുട്ടികളെ വിദേശത്ത് മെഡിക്കൽ പഠനത്തിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയത് 15 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്. ആകെയുള്ള എം.ബി.ബി.എസ് സീറ്റ് 88,120. ഇതിൽ 313 സർക്കാർ സ്ഥാപനങ്ങളിലാണ് 50,00-ത്തോളം സീറ്റുകൾ.
റഷ്യ, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഫീസ്, താമസം, യാത്രാ ചെലവുകളെല്ലാം അടക്കം 25 ലക്ഷം രൂപയ്ക്കുള്ളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാം. അയൽരാജ്യമായ നേപ്പാൾ തൊട്ട് ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ കടലിലെ ക്യുറാസാവോ ദ്വീപിൽ വരെ മലയാളികൾ പഠിക്കുന്നു.
എന്നാൽ വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവർക്കുള്ള ഇന്ത്യയിലെ യോഗ്യതാപരീക്ഷ പലതവണ എഴുതിയിട്ടും വിജയിക്കാത്തവർ കടംകയറി ആത്മഹത്യയുടെ വക്കിലാണ്. സുതാര്യതയില്ലാതെ നടത്തുന്ന കഠിനമായ പരീക്ഷയിലൂടെ മനഃപൂർവം തോൽപ്പിക്കുകയാണെന്നാണ് ആരോപണം.
വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ നേടി പ്രാക്‌ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) വിജയിക്കണം. കഴിഞ്ഞ പരീക്ഷയിൽ വിജയിച്ചത് 21.52 ശതമാനം മാത്രമാണ്. കോഴ്സിന് ചേർന്ന് 10വർഷത്തിനകം എഫ്.എം.ജി.ഇ വിജയിച്ചില്ലെങ്കിൽ വിദേശ എം.ബി.ബി.എസ് അംഗീകരിച്ച രാജ്യങ്ങളിൽ പോകേണ്ടിവരും.
വൻതുക വായ്‌പയെടുത്താണ് ബഹുഭൂരിപക്ഷവും വിദേശത്ത് പഠിക്കുന്നത്. കോഴ്സ് പൂർത്തിയായാലും പ്രാക്‌ടീസ് ആരംഭിക്കാൻ കഴിയാത്തതിനാൽ വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിലാണ് കുടുംബങ്ങൾ.
ആത്മഹത്യയുടെ വക്കിൽ
ചൈനയിലെ പ്രശസ്തമായ സർവകലാശാലയിൽനിന്ന് 94 ശതമാനം മാർക്കുമായാണ് തിരുവനന്തപുരം സ്വദേശിനി 2014ൽ എം.ബി.ബി.എസ് നേടിയത്. പ്രതിവർഷം രണ്ടുതവണവീതം എഫ്.എം.ജി.ഇ എഴുതിയെങ്കിലും വിജയിച്ചില്ല. വിദേശ ബിരുദത്തിന് അംഗീകാരം ലഭിക്കാത്തതിനാൽ പി.എസ്.സി അപേക്ഷ അയയ്‌ക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എഫ്.എം.ജി.ഇ വിജയിക്കാത്തതും വായ്‌പാബാദ്ധ്യതയുംമൂലം കൂട്ട ആത്മഹത്യയുടെ വക്കിലാണെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. 15ലക്ഷംരൂപ ബാങ്ക് വായ്‌പയെടുത്താണ് പഠിച്ചത്. ആറരവർഷത്തിനുശേഷം തിരിച്ചടവെന്ന വ്യവസ്ഥ പാലിക്കാനായില്ല. പലിശയും പിഴപ്പലിശയും വായ്‌പയിൽ ചേർത്തതോടെ ബാദ്ധ്യത 30ലക്ഷം കവിഞ്ഞു.
പരീക്ഷ കഠിനം, രഹസ്യാത്മകം
സിലബസ്, ചേദ്യങ്ങൾ, ഉത്തരസൂചിക എന്നിവ വെളിപ്പെടുത്താതെ രഹസ്യമായാണ് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ മെഡിക്കൽ സയൻസ് പരീക്ഷ നടത്തുന്നത്. ലഭിച്ചമാർക്ക് വെളിപ്പെടുത്തില്ല. പുനർമൂല്യനിർണയത്തിനും അവസരമില്ല.