രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് കേരളത്തിലെ ഈ നഗരവും
രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് തിരുവനന്തപുരം ഇടം പിടിച്ചു. ആഗോളതലത്തിൽ സുരക്ഷാ സൂചിക 61.1 ഉം കുറ്റകൃത്യ സൂചിക 38.9 ഉം നേടി, നഗരം 149-ാം സ്ഥാനവും സ്വന്തമാക്കി.
ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അനുഭവങ്ങളും ധാരണകളും അടിസ്ഥാനമാക്കിയാണ് നഗരങ്ങൾക്ക് റാങ്ക് നൽകുന്നത്.
പകൽ, രാത്രി സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം, കവർച്ച, കാർ മോഷണം, ശാരീരിക ആക്രമണം, പൊതുസ്ഥലങ്ങളിലെ പീഡനം, ചർമ്മനിറം, വംശം, ലിംഗഭേദം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, ആക്രമണം, കൊലപാതകം തുടങ്ങി വിവിധ മാനദണ്ഡങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കുറഞ്ഞ കുറ്റകൃത്യ നിരക്കും ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഉയർന്ന സുരക്ഷാ സൂചികയ്ക്ക് കാരണമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ചെന്നൈ, പുണെ തുടങ്ങിയ വലിയ മെട്രോ നഗരങ്ങളെ പോലും പിന്നിലാക്കി തിരുവനന്തപുരം മുന്നേറിയത്, നഗരത്തിന്റെ മെച്ചപ്പെട്ട പൊതുസുരക്ഷാ നില വ്യക്തമാക്കുന്നതാണ്.
2025 ലെ നംബിയോ സുരക്ഷാ സൂചിക പട്ടിക അനുസരിച്ചാണ് ഈ കണക്കുകൾ. ഒരു രാജ്യത്തോ നഗരത്തിലോ ആളുകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും അവിടെയുള്ള കുറ്റകൃത്യങ്ങളുടെ തോതുമാണ് ഈ സൂചിക വ്യക്തമാക്കുന്നത്.
വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ
തിരൂർ: തിരൂരിൽ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ.
തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണത്തിൽ ഇയാൾ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വീട്ടുടമയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് കത്തിനശിക്കുകയായിരുന്നു.
പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട ശേഷം കുടുംബം പുറത്ത് പോയതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം.
വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്നാണ് കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.
പിന്നാലെ തിരൂർ ഫയര്‍ സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.
എന്നാൽ തീപിടുത്തത്തിൽ വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു.
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കൊണ്ടോട്ടി തുറക്കലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന എന്ന ബസിനാണ് തീപിടിച്ചത്.
അപകടത്തിൽ ബസ് മുഴുവനും കത്തി നശിച്ച നിലയിലാണ്. മുൻഭാഗത്ത് നിന്നും ചെറിയ രീതിയിൽ തീ കത്തിയതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു.
പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയതിനാൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടു. പിന്നാലെ ബസിൽ തീ ആളിപ്പടരുകയായിരുന്നു.
ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതു വരെ പൂർണമായും തീ കെടുത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. വലിയ തോതിൽ യാത്രക്കാരുണ്ടായിരുന്ന ബസിനായിരുന്നു തീപിടിച്ചത്.
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
കൊച്ചി: എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. പെരുമ്പാവൂർ മുടിക്കലിൽ ആണ് സംഭവം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.
അപകടത്തെ തുടർന്ന് പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തം ഉണ്ടായ സമയത്ത് കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ആണ് ഒഴിവായത്. രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.