ദക്ഷിണേന്ത്യയുടെ കുംഭമേള അട്ടിമറിക്കാൻ നീക്കം; വാട്സാപ്പ് കൂട്ടായ്മകൾ സജീവമാക്കി സംഘാടകർ
തിരുനാവായ: ദക്ഷിണേന്ത്യയുടെ കുംഭമേള എന്നറിയപ്പെടുന്ന തിരുനാവായ മാഹാമഘ മഹോത്സവത്തിലേക്ക് ഭക്തരെ എത്തിക്കുന്നതിനായി വാട്സാപ്പ് കൂട്ടായ്മകൾ സജീവമാക്കി സംഘാടകർ.
ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹോത്സവത്തിൽ പ്രതിദിനം അമ്പതിനായിരത്തിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സംഘപരിവാർ സംഘടനകളും ഉത്സവ സംഘാടക സമിതിയും ചേർന്നാണ് വിപുലമായ പ്രചാരണം നടത്തുന്നത്.
ജില്ലാ തലത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇതിനകം സജീവമായിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായി സംഘാടക സമിതി വ്യക്തമാക്കി.
ഉത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനും യാത്രകൾ ഏകോപിപ്പിക്കുന്നതിനും ഹിന്ദു ധർമ്മത്തെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനുമാണ് ഈ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചു.
മഹാ കുംഭമേളകളുടെ പ്രധാന സംഘാടകരായ ജുന അഖാഡയാണ് തിരുനാവായ മാഹാമഘ മഹോത്സവത്തിന്റെയും പിന്നിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസ പരമ്പരകളിലൊന്നായ ജുന അഖാഡയുടെ സാന്നിധ്യം മൂലം ഉത്തരേന്ത്യയിൽ നിന്നും വലിയ തോതിൽ ഭക്തർ എത്തുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ ഒരുക്കാനുള്ള ആലോചന പുരോഗമിക്കുകയാണെന്ന് സംഘാടക സമിതി ജനറൽ സെക്രട്ടറി രവിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുംഭമേളയുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് വിവാദം ശക്തമായിട്ടുണ്ട്. ഉത്സവം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംഘാടകരുടെ ആരോപണം.
മാസങ്ങളായി ഭാരതപ്പുഴയുടെ തീരത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടും തിരുനാവായ പഞ്ചായത്തോ ജില്ലാ ഭരണകൂടമോ എതിർപ്പ് ഉന്നയിച്ചിരുന്നില്ലെന്നും, മലപ്പുറം ജില്ലാ കളക്ടർ വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും രവിനാഥ് അവകാശപ്പെട്ടു.
സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മുന്നോട്ട് പോകാനാണ് സംഘാടക സമിതിയുടെ തീരുമാനം.
സർക്കാർ നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. ഭക്തരെ നിരുത്സാഹപ്പെടുത്താനും കുംഭമേള അട്ടിമറിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കുമ്മനം പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് പി.കെ. ശശികലയും വിമർശനവുമായി രംഗത്തെത്തി. നിയമം കുംഭമേളയ്ക്ക് മാത്രമാണോ ബാധകമെന്ന ചോദ്യമുയർത്തിയ അവർ, പമ്പാനദിയുടെ തീരത്ത് നടക്കുന്ന മാരാമൺ കൺവെൻഷനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഗംഗാതീരത്ത് നടക്കുന്ന കുംഭമേളകളെ ഭീഷണിപ്പെടുത്തി തടയാൻ കഴിയില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
English Summary
Organisers of the Thirunavaya Mahamagha festival, often described as the “Kumbh Mela of South India,” have activated WhatsApp groups across districts and panchayats to mobilise devotees. The festival, scheduled from January 18 to February 3 on the banks of the Bharathapuzha, is expected to draw over 50,000 devotees daily. While organisers allege government attempts to disrupt the event by issuing stop memos on construction activities, BJP and Hindu organisations have criticised the move, calling it an attack on religious freedom.
thirunavaya-mahamagha-festival-whatsapp-mobilisation-controversy
Thirunavaya, Mahamagha Festival, Kumbh Mela South India, Bharathapuzha, Hindu Festivals, BJP, Religious Controversy, Kerala News









