ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ
വടക്കൻ ലണ്ടനിലെ പ്രശസ്തമായ കിങ്സ്ബറി ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്തുണ്ടായ കത്തിക്കുത്ത് സംഭവം ബ്രിട്ടീഷ് മലയാളി സമൂഹത്തെയും ലണ്ടൻ നഗരത്തെയും ഒരേപോലെ നടുക്കിയിരിക്കുകയാണ്.
വിദ്യാലയത്തിലെ തന്നെ മുൻ വിദ്യാർഥിയായ പതിമൂന്നുകാരൻ നടത്തിയ ക്രൂരമായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.
സ്കൂൾ യൂണിഫോം ധരിച്ചെത്തിയ പ്രതി സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അകത്തുകയറി നടത്തിയ ഈ അക്രമം വിദ്യാലയങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
അക്രമം നടത്തിയ പതിമൂന്നുകാരനെ പിന്നീട് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ പരുക്കേറ്റ 12-ഉം 13-ഉം വയസ്സുള്ള ആൺകുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വിദ്യാലയത്തെ ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ അരങ്ങേറിയത്.
സാധാരണ ഗതിയിൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനായി ഒത്തുചേരുന്ന സമയത്താണ് മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന രീതിയിലുള്ള ആക്രമണം ഉണ്ടായത്.
സ്കൂൾ ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചും സിസിടിവി ക്യാമറകളെ കബളിപ്പിച്ചും മുൻ വിദ്യാർത്ഥി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള സയൻസ് ക്ലാസ് മുറിയിലേക്കാണ് പാഞ്ഞുകയറിയത്.
ക്ലാസിൽ പ്രവേശിച്ച ഉടൻ ഒരു വിദ്യാർത്ഥിക്ക് നേരെ ഇയാൾ അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തു. ഇത് മാരകമായ രാസവസ്തുവല്ലെന്ന് പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പോലീസ് സ്ഥിരീകരിച്ചു.
തൊട്ടുപിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ക്ലാസിലുണ്ടായിരുന്ന 13 വയസ്സുകാരനെ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
അവിടെനിന്ന് പുറത്തേക്ക് ഓടുന്നതിനിടെ കോണിപ്പടിയിൽ വെച്ച് കണ്ടുമുട്ടിയ പന്ത്രണ്ടുകാരനെയും ഇയാൾ ക്രൂരമായി ആക്രമിച്ചു.
ആക്രമണത്തിന് ശേഷം സ്കൂൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് വിപുലമായ തിരച്ചിലാണ് നടത്തിയത്.
വൈകുന്നേരം 4.15 ഓടെ ഒരു പള്ളിക്ക് സമീപത്തു നിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
അക്രമിക്ക് പള്ളിയുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യാദൃശ്ചികമായാണ് ഇയാൾ അവിടെ എത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പള്ളി അധികൃതർ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് ചീഫ് സൂപ്രണ്ട് ഹെലൻ ഫ്ലാനഗൻ അറിയിച്ചു.
ലണ്ടനിലെ സ്കൂളുകളിൽ വർദ്ധിച്ചുവരുന്ന കത്തിക്കുത്ത് കേസുകളുടെ പശ്ചാത്തലത്തിൽ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് മെട്രോപൊളിറ്റൻ പോലീസ് കാണുന്നത്.









