മൂന്നാറിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ ആർ.വേണിക (19), ആർ.ആദിക (19), സുധൻ (19) എന്നിവരാണ് മരിച്ചത്. വേണിക, ആദിക എന്നിവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും സുധൻ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഗുരുതരാവസ്ഥയിൽ ആയതോടെയാണ് ഇയാളെ രാജാക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഗർകോവിൽ സ്വദേശി കെവിൻ (20) നെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .
ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് ആണ് അപകടം. മാട്ടുപ്പട്ടി ഡാം സന്ദർശിച്ചതിനുശേഷം കുണ്ടളയിലേക്ക് പോകുന്നതിനിടയിൽ എക്കോ പോയിന്റിനു സമീപത്തുവച്ചാണ് ബസ് മറിഞ്ഞത്. കൊടും വളവിൽ ബസ് നിയന്ത്രണംവിട്ട് പാതയോരത്ത് മറിയുകയായിരുന്നു.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ 37 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.