തിങ്കളാഴ്ച മുഹറം അവധിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെയെന്ന് അറിയിപ്പ്. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച തന്നെയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ജൂലൈ 7 തിങ്കളാഴ്ചയാണ് ഈ വർഷം മുഹറം പത്ത് വരുന്നത്.
ഇതോടെ തിങ്കളാഴ്ചയും പൊതു അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു
‘ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 കേരളത്തിൽ തിങ്കളാഴ്ചയാണ് ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്.
എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്.’– എന്ന് ടി.വി.ഇബ്രാഹീം എംഎല്‍എ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് അദ്ദേഹം യാത്ര തിരിച്ചത്.
ചീഫ് സെക്രട്ടറി എ.ജയതിലക് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവരെ മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
അതേസമയം യുഎസിലേക്കു പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുക മുഖ്യമന്ത്രി തന്നെയാവും എന്നാണ് വിവരം.
ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ അദ്ദേഹം ഇ–ഓഫിസ് വഴി കൈകാര്യം ചെയ്യും.
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പോരായ്മകള്‍ സംബന്ധിച്ച് വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തുടര്‍ചികിത്സയ്ക്കായി യുഎസിലേക്കു യാത്ര പുറപ്പെട്ടത്.
നേരത്തെ മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ യാത്ര. 2018ലാണ് ആദ്യമായി ചികിൽസയ്ക്ക് പോയത്.
2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറിൽ തന്റെ ഒന്നാം സർക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നത്.
10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇനി ഗവർണർ സർക്കാർ പോര് മുറുകും
തിരുവനന്തപുരം: കേരള സർക്കാരും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ കനക്കും എന്ന് ഉറപ്പ്.
ചാൻസലർ കൂടിയായ ഗവർണറോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കേരള സർവകലാശാലാ റജിസ്ട്രാറെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തത് ഇന്നലെയായിരുന്നു.
സെനറ്റ് ഹാളിലെ ഗവർണറുടെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് നടപടി.
സർവകലാശാല തലപ്പത്തെ രാഷ്ട്രീയം കൂടി വ്യക്തമാക്കുന്നതാണ് റജിസ്ട്രാർ ഡോ. കെ.എസ്.അനിൽ കുമാറിന്റെ സസ്‌പെൻഷൻ.
ഗവർണറോട് അനാദരവു കാട്ടിയെന്നും ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.
ഈ ചടങ്ങിനിടെയുണ്ടായ സംഭവങ്ങളിൽ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഗവർണർക്കു വിസി റിപ്പോർട്ട് നൽകിയിരുന്നു.
Summary: The Kerala government has clarified that the Muharram holiday will be observed on Sunday itself. There will be no holiday on Monday, according to official sources.