തൊടുപുഴ: ഇര തേടി വരുന്ന പുലി കെണിതേടി വരില്ലെന്നു പറയും പോലാണ് തൊടുപുഴയിലെ കാര്യങ്ങൾ. കൂടുകൾ മാറ്റി മാറ്റി വെച്ചിട്ടും കെണിയിൽ കുടുങ്ങാതെ വീണ്ടും വീണ്ടും വേട്ടക്കിറങ്ങുകയാണ് പുലി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തൊടുപുഴ ഇല്ലിചാരിയില്‍ പുലിയിറങ്ങുന്നത്. കഴിഞ്ഞ ആഴ്ച ആടുകളെയടക്കം ആക്രമിച്ചിരുന്നു. ഇല്ലിചാരിയിലിറങ്ങിയ പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു. ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു.
വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനു പിന്നാലെ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പുലി കുടുങ്ങിയില്ല. കൂടു വീണ്ടും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുലിയെ പിടിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുള്ളതായി വനം വകുപ്പ് അറിയിച്ചു. വനം മേഖലയ്ക്ക് സമീപമായതിനാല്‍ പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്നലെ തെന്മല വനം റേഞ്ചിലെ നാഗമലയിൽ ഹാരിസൺ മലയാളം തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റതിനു പിന്നാലെ സമീപത്തെ വനത്തിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. മേയാൻ വിട്ട പശുവിനെ കറവയ്ക്കായി ഇന്നലെ പുലർച്ചെ ഏഴരയ്ക്കു കൊണ്ടു വരാൻ പോകുമ്പോഴായിരുന്നു നാഗമല റബർ തോട്ടം ഫാക്ടറിക്കു സമീപം ലയത്തിൽ താമസിക്കുന്ന സോളമനു (55) പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. സോളമൻ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.