അമ്പൂരിയില്‍ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു
തിരുവനന്തപുരം: അമ്പൂരിയില്‍ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ഇന്ന് ഉച്ചയോടെ പുലിയെ കൂട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിടികൂടിയ ശേഷം ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി ഇവിടെ രണ്ടു വാച്ചര്‍മാരെയും നിയോഗിച്ചിരുന്നു.
ഇന്നലെ റബര്‍ ടാപ്പിങ്ങിന് പോയ പ്രദേശവാസിയാണ് കാട്ടുവള്ളിയില്‍ കുരുങ്ങിയ നിലയില്‍ പുലിയെ കണ്ടത്.
തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡോക്ടര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പുലിയെ മയക്കു വെടി വച്ചു പിടികൂടുകയായിരുന്നു.
തുടർന്ന് മയങ്ങിയ പുലിയെ വലയിലാക്കി മലയില്‍ നിന്നും താഴെയിറക്കി നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.
പുലി പാഞ്ഞെത്തിയത് വീട്ടിലേക്ക്!
പത്തനംതിട്ട: കോന്നിയിൽ വളർത്തു നായയെ പിടിക്കാൻ പാഞ്ഞെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷമാണ് പുലി പുറത്തേക്ക് പോയതെന്ന് വീട്ടുകാർ പറയുന്നു.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ വീട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
വീട്ടിലെ വളർത്തു നായയെ പിന്തുടർന്നാണ് പുലി വീട്ടിലെത്തിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊൻമേലിൽ രേഷ്മയുടെ വീട്ടിലാണ് സംഭവം.
മൂത്ത കുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചു കൊണ്ടുവരാൻ ഇളയ കുട്ടിയുമായി പുറത്തു പോകാൻ തുടങ്ങുന്ന സമയത്ത് പുലി വളർത്തുനായയെ ഓടിച്ച് പിന്നാലെ എത്തുകയായിരുന്നു.
നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടച്ചു.
പുലി മടങ്ങിയതോടെ ഇവർ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു.
വിവരമറിഞ്ഞ് എത്തിയ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ നോക്കി പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇവിടെ നിന്നു പത്ത് കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടിൽ നിന്നു 5 കോഴികളേയും പുലി കൊന്നു ഭക്ഷിച്ചു.
കൂടാതെ പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നു വനം വകുപ്പ് അറിയിച്ചു.
Summary: The tiger captured in Amboori using tranquilizer shots was found dead inside its enclosure this afternoon. It had been relocated yesterday to the Neyyar care center after capture.