നേമത്ത് ഡേ കെയറില്‍ നിന്ന് രണ്ടു വയസുകാരന്‍ തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വിഎസ് ഷാന, റിനു ബിനു എന്നിവരെ ആണ് പിരിച്ചുവിട്ടത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂവരെയും പിരിച്ചുവിട്ടത്. നേമം കാക്കാമൂല അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത് സുധീഷാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഡേ കെയറില്‍ നിന്ന് വീട്ടിലെത്തിയത്. ജീവനക്കാരില്‍ മൂന്നുപേര്‍ ഒരു കല്യാണത്തിന് പോയിരുന്നതിനാല്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ അറിയാതെയാണ് കാക്കാമൂലയിലെ ഡേ കെയറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കുട്ടി തനിച്ച് എത്തിയത്. കുട്ടി തനിയെ വീട്ടിൽ എത്തിയതിനെ തുടർന്ന് ഡേ കെയറിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.