കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിൽ നിന്ന് സിംഗിൾ ബഞ്ച് വിശദീകരണം തേടി.
റിമാൻഡിലായ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി. ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഗോപകുമാറിന് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. വാറന്റ് മരവിപ്പിച്ച സിംഗിൾ ബെഞ്ച് പ്രതിയോട് ജനുവരി 15ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനും ജാമ്യഹർജി ഫയൽ ചെയ്താൽ അന്ന് തന്നെ പരിഗണിക്കാനും നിർദ്ദേശിച്ചു.
15ന് മജിസ്ട്രേറ്റ് അവധിയിലായതിനാൽ പകരം ചുമതലയുളള മജിസ്ട്രേറ്റാണ് വിഷയം പരിഗണിച്ചത്. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച കോടതി പിറ്റേ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചു.
പിറ്റേന്ന് ഹാജരായപ്പോൾ ജനുവരി 29 വരെ റിമാൻഡ് ചെയ്തു. ജാമ്യഹർജിയിൽ വാദം കേട്ട് ഉത്തരവിനായി മാറ്റുകയും ചെയ്തു.
ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേ ഇത്തരമൊരു നടപടി സ്വീകരിച്ചതിലാണ് സിംഗിൾ ബഞ്ച് വിശദീകരണം തേടിയത്.