തിരുവനന്തപുരം: കേരളത്തിലെ നദികളിൽ നിന്ന് മണൽ വാരാനുള്ള മാർഗ രേഖ അംഗീകരിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. മണൽ വാരലിനുള്ള ജില്ലാതല സർവെ റിപ്പോർട്ട് ശാസ്ത്ര വ്യാവസായിക, ഗവേഷണ കൗൺസിലാണ് തയാറാക്കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി, വനം , കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങൾ, മാർഗ നിർദ്ദേശങ്ങൾ, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായങ്ങൾ എന്നിവ ആധാരമാക്കി സമർപ്പിച്ച മാർഗ്ഗരേഖയ്ക്കാണ് ഇപ്പോൾ അംഗീകാരം നൽകിയത്.
2016-ലെ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, പാരിസ്ഥിതിക അനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ നദികളിലെ മണൽ ഖനനം നിറുത്തി വച്ചത്.
സംസ്ഥാനത്ത് എട്ടു ജില്ലകളിലെ നദികളിൽ നിന്ന് ഒന്നേ മുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. സർക്കാരിന് ഇതിലൂടെ 1500 കോടിരൂപയിലേറെ വരുമാനം കിട്ടാൻ സാദ്ധ്യതയുണ്ട്.
നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് ഇപ്പോഴത്തെ മണൽ ക്ഷാമത്തിനും നടപടി പരിഹാരമാകും. മണൽ വാരൽ പുനരാരംഭിക്കുമെന്ന് 2024-25 ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
2020ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണൽ വാരൽ മാർഗ്ഗനിർദേശങ്ങൾക്കും നിരീക്ഷണ മാർഗങ്ങൾക്കും അടിസ്ഥാനമായാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
മണൽ ഖനനത്തിന്റെ മാനദണ്ഡങ്ങൾ സർക്കാർ പിന്നാലെ പുറത്തിറക്കും. കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ വാരൽ സാദ്ധ്യതയുള്ള നദികൾ.
ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ നിന്നുള്ള മണൽ ഖനനത്തിലൂടെ 200 കോടിയാണ് സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം.
ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല സമിതികൾക്കാണ് മണൽ ഖനനത്തിനുള്ള മേൽനോട്ടം.
എട്ട് ജില്ലകളിലായി ഖനനം ചെയ്യാവുന്ന മണൽ- 1,70,21,825.73 മെട്രിക് ടൺ
ഭാരതപ്പുഴയിലുള്ളത്- 54,55,545 മെട്രിക് ടൺ
ചാലിയാറിലുള്ളത്- 2,80,830 മെട്രിക് ടൺ
കടലുണ്ടിപ്പുഴയിലുള്ളത്- 17,556 മെട്രിക് ടൺ