കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ജാവഡേക്കർ വന്നിരുന്നു എന്നാണ് വെളിപ്പെടുത്തൽ. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ പറ്റില്ലാലോ എന്നും ഇപി ചോദിച്ചു. അതിനിടെ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം അദ്ദേഹം തള്ളി.
പ്രകാശ് ജാവഡേക്കർ എന്നെ കാണാൻ വന്നിരുന്നു എന്നത് ശരിയാണ്. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞെന്നാണ് ഇ.പി യുടെ വാദം. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു.’- ഇപി ജയരാജൻ വ്യക്തമാക്കി. ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കർ വന്നതെന്നും ഇപി പറയുന്നു.
തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയെന്നാണ് ഇപി ജയരാജൻ ആരോപിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.