തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്.
85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമുള്ളത്. ഇതിനായി അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ രണ്ടാണ്. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുഖേനെ 12 ഡി ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്ക് സമർപ്പിക്കണം.
അപേക്ഷകർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസ സ്ഥലത്തു വെച്ചുതന്നെ തപാൽ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.
ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12 ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസബിലിറ്റി സർട്ടിഫിക്കേറ്റ് (40 ശതമാനം) സമർപ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാർക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ അതിനുള്ള അവകാശവും അവർക്ക് ഉണ്ടായിരിക്കും. എന്നാൽ 12 ഡി ഫോം നൽകിക്കഴിഞ്ഞാൽ പിന്നീട് നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയില്ല. ഏത് രീതി വേണമെന്ന തീരുമാനം അപേക്ഷകന് തന്നെ കൈക്കൊള്ളാം