കൊച്ചി: കൊച്ചിയിൽ വ്യാജ കരാർ ഉണ്ടാക്കി വൈദികനും സംഘവും തട്ടിയത് 30 ലക്ഷം രൂപ. കാസർകോട് മൂളിയാർ സ്വദേശി സതീശനിൽ നിന്നാണ് ഇവർ 30 ലക്ഷം രൂപ തട്ടിയെടുത്തത്.
പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വൈദികൻ അടക്കം നാലുപേർ പിടിയിലായി.
മൂവാറ്റുപുഴ മേക്കടമ്പ് മൂലങ്കുഴി വീട്ടിൽ 66 കാരനായ ഫാ. ജേക്കബ് മൂലങ്കുഴി, കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തിൽ വീട്ടിൽ 58 കാരനായ പൊന്നപ്പൻ, പോണേക്കര സൗപർണിക വീട്ടിൽ 45 കാരനായ ഷൈജു പി.എസ്, തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങൽ വീട്ടിൽ 54 കാരനായ എം.ടി. ഷാജു എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
ജില്ല സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഇടപ്പള്ളി പോണേക്കരയിൽ, തൃപ്പൂണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാ. ജേക്കബ് മൂലങ്കുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാർ ചെയ് തിരുന്നു.
പണത്തിന് അത്യാവശ്യം ഉണ്ടെന്നുപറഞ്ഞ് ഇതേ വീട് കാസർകോട് സ്വദേശി സതീശന് 45 ലക്ഷം രൂപക്ക് തരാം എന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
വ്യാജ കരാറുണ്ടാക്കി ഇയാളിൽനിന്ന് പ്രതികൾ 30 ലക്ഷം കൈക്കലാക്കുകയായിരുന്നു. എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.