യുകെയിലെ ആശുപത്രികളിൽ പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി കൂടിയത് ആശങ്കാജനകമാണെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകി.
പുറത്തു വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച അവസാനം പനിബാധിച്ച് 5000 രോഗികൾ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3.5 ശതമാനം കൂടുതലാണ് ഇത്.
പനിയും അനുബന്ധ രോഗങ്ങളുമായി നിരവധി പേരാണ് വീടുകളിൽ കഴിയുന്നത്. ഈ ആഴ്ച പ്രതീക്ഷിക്കുന്ന വളരെ തണുത്ത കാലാവസ്ഥ ദുർബലരായ രോഗികളിലും ആരോഗ്യ സംവിധാനത്തിലും ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
തണുത്ത കാലാവസ്ഥ ദുർബലമായ ആളുകൾക്ക് അപകടകരമായിരിക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും എൻഎച്ച്എസിലെ അർജന്റ് ആൻ്റ് എമർജൻസി കെയറിലെ പ്രൊഫസർ ജൂലിയൻ റെഡ്ഹെഡ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ശൈത്യകാലത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അസാധാരണമല്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നു. പനി മുന്നിൽകണ്ട് ഫ്ലു വാക്സിൻ എടുക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്.
നിലവിൽ പനിബാധിതർക്ക് ആശുപത്രിക്ക് പുറത്ത് കൂടുതൽ സേവനങ്ങൾ നൽകി മറ്റ് അടിയന്തിര സേവനങ്ങൾ ആവശ്യമുള്ളവർക്ക് ചികിത്സ നൽകാനാണ് എൻഎച്ച്എസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി ആശുപത്രികൾ സന്ദർശനങ്ങൾ നിയന്ത്രിക്കുകയും രോഗികളോടും സന്ദർശകരോടും പനി കൂടുതൽ പടരാതിരിക്കാൻ മാസ്ക് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്ട്‌ലൻഡിൽ പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.