കരുനാഗപ്പള്ളി: ക്ഷേത്രത്തിൽ പ്രസാദത്തിനുപയോഗിച്ച പാലെടുത്ത പശു പേപ്പട്ടി വിഷബാധയേറ്റ് ചത്തതിനെത്തുടർന്ന് പ്രസാദം കഴിച്ചവർ വിഷബാധയ്ക്കുള്ള കുത്തിവെപ്പെടുത്തു. ചവറ തെക്കുംഭാഗം ക്ഷേത്രത്തിൽ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദത്തിലാണ് പേപ്പട്ടി കടിച്ച പശുവിൻറെ പാൽ അടങ്ങിയതായ സംശയം ഉയർന്നത്. ഇതെ തുടർന്ന് പ്രസാദം കഴിച്ച 110 പേർ പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തി.
പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ് അറിയുന്നത്. പേപ്പട്ടി ബാധയേറ്റ പശു ചത്തതിനെ തുടർന്നാണ് ഈ വിവരം പുറത്തിറഞ്ഞത്. പശുവിന്റെ മരണകാരണം പേപ്പട്ടി ബാധയാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെത്തി.