സര്‍ക്കാരിനെതിരെ കെസിബിസി
കൊച്ചി: ക്രൈസ്തവ ജീവനക്കാരെ പറ്റിയുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍.
ദുരുദ്ദേശ്യപരമായ ഒരു പരാതിയെ തുടര്‍ന്ന് ക്രൈസ്തവരായ സ്‌കൂള്‍ ജീവനക്കാരെ പറ്റിയുള്ള വിവരശേഖരണം നടത്താന്‍ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്.
മുമ്പ് പരാതിയുന്നയിച്ച അതേ ആൾ തന്നെ വീണ്ടും കോളേജുജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടര്‍ന്ന്
വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തസ്തികകളിലും നിയമനങ്ങളിലും മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ല എന്നിരിക്കെ ഇത്തരം വിവരാന്വേഷണങ്ങളും അനുബന്ധ വാര്‍ത്തകളും തെറ്റിദ്ധാരണകള്‍ക്കും മതസ്പര്‍ധയ്ക്കും കാരണമാകും.
അധികാരികള്‍ വിവേചനബുദ്ധി പ്രകടിപ്പിക്കേണ്ടതുണ്ട്
അതിനാല്‍ ഇതുപോലുള്ള നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. ദുരുദ്ദേശ്യപരമായ ഇത്തരം പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ വിവേചനബുദ്ധി പ്രകടിപ്പിക്കേണ്ടതുണ്ട്.
നേരത്തെ ഈ വിഷയത്തില്‍ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനരഹിതമായ പരാതിയുന്നയിച്ച പ്രസ്തുത വ്യക്തിക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു.
പ്രസ്തുത പരാതിയില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണ്ടതാണ്.
മത സ്പര്‍ദ്ധ സൃഷ്ടിക്കുകയും വിഭാഗീയ ചിന്തകള്‍ക്ക് വഴിയൊരുക്കുകയും ദുഷ്പ്രചാരണങ്ങള്‍ നടത്തി സാമൂഹ്യ ഐക്യത്തിനും സമാധാനത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന
ഇത്തരം വ്യക്തികളെയും അവര്‍ക്ക് പിന്‍ബലം നല്‍കുന്ന പ്രസ്ഥാനങ്ങളെയും സമൂഹം തിരിച്ചറിയുകയും നിരുത്സാഹപ്പെടുത്തുകയും വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
സ്‌കൂള്‍ പരിസരത്ത് പൊതു പ്രാര്‍ത്ഥാനാ മുറി, ഭരണഘടനയുടെ ആമുഖം വായിപ്പിക്കണം; ക്രിസ്ത്യൻ വിദ്യാലയങ്ങളില്‍ ഇതരമതസ്ഥരായ വിദ്യാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നു കർശന നിർദേശം നല്കി CBCI
ക്രിസ്ത്യൻ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളില്‍ ക്രിസ്ത്യാനികൾ അല്ലാത്ത വിദ്യാർത്ഥികളിൽ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കാത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).
സിബിസിഐയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഏകദേശം 14,000 സ്‌കൂളുകള്‍, 650 കോളേജുകള്‍, ഏഴ് സര്‍വകലാശാലകള്‍, അഞ്ച് മെഡിക്കല്‍ കോളേജുകള്‍, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് നിർദേശം നൽകിയത്.
രാജ്യത്തെ നിലവിലെ സാമൂഹിക-സാംസ്‌കാരിക, മത, രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയ പ്രധാന നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരായി സമീപകാലത്തുണ്ടായ ആക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി പുറത്തിറക്കിയത്.
ദിവസേനയുള്ള അസംബ്ലിയില്‍ വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം വായിപ്പിക്കുക, സ്‌കൂള്‍ പരിസരത്ത് ഒരു പൊതു പ്രാര്‍ത്ഥാനാ മുറി സ്ഥാപിക്കുക, എല്ലാ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുക,
മറ്റ് മതങ്ങളിലെ വിദ്യാര്‍ഥികളുടെ മേല്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്,എന്നീ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിബിസിഐ നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതും യോജിപ്പുള്ളതുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയില്‍ പരിശീലനം നല്‍കാനും സ്‌കൂളുകളോട് ആവശ്യപ്പെടുന്നുണ്ട്.
പ്രധാന സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിനും രാവിലെയുള്ള അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ അത് ഏറ്റു ചൊല്ലുന്നതും ശീലമാക്കണം.
ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രമല്ല, സ്‌കൂളിലെ എല്ലാ ജീവനക്കാര്‍ക്കിടയിലും മതപരവും സാംസ്‌കാരികവുമായ സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവ് പ്രോത്സാഹിക്കാനും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:
Despite the absence of religious discrimination in appointments and positions, such inquiries and related reports can lead to misunderstandings and fuel religious discord.