അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടി റെക്കോർഡിട്ട് ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻറിൽ ത്രിപുരക്കെതിരെ ഗുജറാത്തിനായി 28 പന്തിൽ സെഞ്ചുറി നേടിയാണ് ഉർവിൽ പട്ടേൽ ചരിത്രം കുറിച്ചത്.
ടി20 ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുടെ റെക്കോർഡിട്ടത്. 35 പന്തിൽ 113 റൺസുമായി പുറത്താകാതെ നിന്ന ഉർവിൽ പട്ടേൽ 12 സിക്സുും ഏഴ് ഫോറും പറത്തിയാണ് റെക്കോർഡ് ഇട്ടത്. സയ്യിജ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡും ഇതോടെ ഉർവിൽ സ്വന്തമാക്കി.
ഒരു പന്ത് വ്യത്യാസത്തിലാണ് ഉർവിൽ പട്ടേലിന് ടി20 ക്രിക്കറ്റിലെ തന്നെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് നഷ്ടമായത്. സൈപ്രസിനെതിരെ എസ്റ്റോണിയയുടെ സാഹിൽ ചൗഹാൻ 27 പന്തിൽ സെഞ്ചുറി നേടിയതാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി. ഇന്ത്യൻ താരങ്ങളിൽ 32 പന്തിൽ സെഞ്ചുറി നേടിയ റിഷഭ് പന്തിൻറെ പേരിലുണ്ടായിരുന്ന റെക്കോർഡും ഉർവിൽ പട്ടേൽ മറികടന്നു.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഉർവിൽ പട്ടേലിനെ ഇക്കുറി ഐപിഎൽ താരലേലത്തിൽ ആരും ടീമിലെടുത്തിരുന്നില്ല. വിക്കറ്റ് കീപ്പർ ബാറ്റർമാർക്കായി ടീമുകൾ വൻതുക മുടക്കിയപ്പോഴും 30 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്നു ഉർവിലിനായി ആരും രംഗത്തെത്തിയില്ല. പിന്നാലെയാണ് ഉർവിൽ ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോർഡിട്ടത്. 43 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഉർവിലിൻറെ ആദ്യ സെഞ്ചുറിയുമാണിത്. 96 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.