കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം; ആക്രമണം നടത്തിയ സുഹൃത്തും മരിച്ചു
കണ്ണൂർ: കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ 31 കാരിയായ പ്രവീണയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ജിജേഷാണ് മരിച്ചത്.
ആക്രമണത്തിന് പിന്നാലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ജിജേഷ്. കഴിഞ്ഞ 20 നാണ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയെ തീകൊളുത്തിയത്.
പ്രവീണ താമസിക്കുന്ന വീട്ടിലെത്തിയാണ് ജിജേഷ് ആക്രമണം നടത്തിയത്. ഈ സമയം പ്രവീണയ്ക്ക് പുറമെ ഭർത്താവിന്റെ അച്ഛനായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സുഹൃത്തുക്കളായിരുന്നു ജിജേഷും പ്രവീണയും. വീട്ടിലെത്തിയതിനു പിന്നാലെ കുടിക്കാൻ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷിന്റെ പെരുമാറ്റത്തിൽ ആർക്കും സംശയമൊന്നും തോന്നിയില്ല.
തുടർന്ന് അടുക്കളയ്ക്ക് സമീപം സംസാരിച്ചിരിക്കെയാണ് ജിജേഷ് യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി ജിജേഷ് ആത്മഹത്യയ്ക്കും ശ്രമിച്ചു.
വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ അടുത്ത ദിവസം പുലർച്ചെ മരണത്തിന് കീഴടങ്ങി.
സംസ്കാരം ഇരിക്കൂർ പൊതുശ്മശാനത്തിൽ നടന്നു.
Summary: In Kannur, Jijeesh, who set his friend Praveena (31) on fire by pouring petrol, also died from burn injuries. The incident took place at Uruvachal, Kuttiattoor.









