കൊച്ചി: എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈതാരം ഘണ്ടകർണവേളി സ്വദേശി വിദ്യാധരൻ ( 63) ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിദ്യാധരൻ ജീവനൊടുക്കിയത് എന്നാണ് റിപ്പോർട്ട്.The husband hanged himself after killing his wife by slitting her throat
ഇന്ന് രാവിലെ 8.30ഓടെയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചോരവാർന്ന നിലയിലായിരുന്നു വനജയുടെ മൃതദേഹം. സ്ഥലത്ത് പൊലീസും വിരലടയാള വിദ്ഗധരും ഉൾപ്പെടെ എത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.
ഇവർ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടര വർഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരുടെ പെൺമക്കളുടെയും വിവാഹം കഴിഞ്ഞ് ഭർതൃവീടുകളിലാണ്. ഒരു മകൾ വീടിന് ഏതാണ്ട് അടുത്തും മറ്റൊരു മകൾ ചങ്ങനാശ്ശേരിയിലുമാണ് കഴിയുന്നത്. വിദ്യാധരൻ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നേരത്തെ ഖാദി ബോർഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ കുറച്ചുനാളായി കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഇതേ തുടർന്ന് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. പലപ്പോഴായി ഇരുവരും വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മയെ കൊന്നശേഷം താൻ ജീവനൊടുക്കുമെന്ന് പലതവണ വിദ്യാധരൻ പറഞ്ഞിരുന്നു. ഇന്ന് രാവിലെയും മകളെ ഫോണിൽ വിളിച്ച് വിദ്യാധരൻ ഇക്കാര്യം പറഞ്ഞു. തുടർന്ന് മകൾ വിദ്യാധരൻറെ വീടിന് സമീപത്ത് താമസിക്കുന്ന അയൽക്കാരെ ഫോണിൽ വിളിച്ച് അന്വേഷിക്കാൻ പറയുകയായിരുന്നു. ഇവരെത്തി നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.