കൊച്ചി: രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
പൾസർ സുനിയുടേത് ബാലിശമായ വാദമാണെന്നും വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും ഹർജി തള്ളികൊണ്ട് കോടതി പറഞ്ഞു.
ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നായിരുന്നു സുനിയുടെ ആവശ്യം.
കേസിലെ 112 , 183 സാക്ഷികളാണ് ഫോറന്‍സിക് വിദഗ്ധര്‍. എന്നാൽ ഇവരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കേസിൽ അറസ്റ്റിലായി ഏഴരവർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യമനുവദിച്ചത്. കടുത്ത വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.