വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ അനുമതി നൽകി ഹൈക്കോടതി. 2021 ഏപ്രിലിൽ നിലവിൽ വന്ന കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിലെ വകുപ്പുകൾ വ്യാഖ്യാനം ചെയ്താണ് അനുവദനീയ പരിധിയിൽ സൺഫിലിം അല്ലെങ്കിൽ കൂൾ ഫിലിം ഒട്ടിക്കാമെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടത്.The High Court has given permission to stick sun control film on the glasses of vehicles
മുമ്പിലും പിന്നിലും 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും വീതം വെളിച്ചം കടക്കാവുന്ന പരിധിയിൽ ഫിലിം ഒട്ടിക്കാമെന്നാണ് നിർദേശം.
ഫിലിം ഒട്ടിച്ച് കാഴ്ച മറച്ച വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് 2012ൽ സുപ്രീം കോടതി പൂർണനിരോധനം കൊണ്ടുവന്നത്.
എന്നാൽ ഇതിന് ശേഷം മോട്ടോർ വാഹനച്ചട്ടത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം 70 ശതമാനമെങ്കിലും വെളിച്ചം കടക്കാവുന്ന ഗ്ലാസുകൾ സ്ഥാപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
വാഹനം വാങ്ങുമ്പോൾ തന്നെയുള്ള ഗ്ലാസുകളുടെ കാര്യത്തിലായിരുന്നു ഇത്. എന്നാൽ ഒട്ടിക്കുന്ന ഫിലിമിനും ഇത് ബാധകമാകാം എന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
കൂളിങ് ഫിലിം നിർമാണകമ്പനി, ഫിലിം ഒട്ടിച്ചതിൻ്റെ പേരിൽ നോട്ടീസ് കിട്ടിയ വാഹന ഉടമ തുടങ്ങിയവരുടെ ഹർജിയിലാണ് സുപ്രധാന വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഫിലിം ഒട്ടിച്ചതിൻ്റെ പേരിൽ ഇനി പിഴ ഈടാക്കാൻ പാടില്ലെന്ന് മാത്രമല്ല, മുൻപ് പിഴയടിച്ച കേസുകൾ റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്, കേരള സർക്കാർ, ഡിജിപി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരായിരുന്നു കേസിൽ എതിർകക്ഷികൾ.
കൊടുംചൂടിനെ പ്രതിരോധിക്കാൻ കാറുകളുടെ ഗ്ലാസുകളിൽ ചെറിയ തോതിലെങ്കിലും ഫിലിം ഒട്ടിക്കാൻ സാധാരണക്കാർ പലരും നിർബന്ധിതരായിരുന്നു.
പ്രായോഗികത ഒട്ടും നോക്കാത്ത ഉദ്യോഗസ്ഥരിൽ ചിലർക്കാകട്ടെ വഴിനീളെ കാത്തുനിന്ന് ഇത് ഇളക്കിക്കുന്നത് ഹരമായിരുന്നു.
അതേസമയം ഫിലിം ഒട്ടിച്ചും കർട്ടനിട്ടും, സ്വകാര്യതയും കൂളിങും ഉറപ്പുവരുത്തി പായുന്ന പ്രമാണിമാർക്കും നേതാക്കന്മാർക്കും സല്യൂട്ടടിച്ച് ഇവരെല്ലാം വണങ്ങിനിന്നു. ഈ ഇരട്ടനീതി അവസാനിപ്പിക്കുന്നു എന്നത് കൂടിയാണ് ജസ്റ്റിസ് നഗരേഷിൻ്റെ വിധിയുടെ പ്രസക്തി.