മെക്‌സിക്കോ: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിന് വടക്കേ അമേരിക്ക സാക്ഷ്യം വഹിച്ചു. ചന്ദ്രന്റെ നിഴൽ അഞ്ച് മിനിറ്റോളമാണ് സൂര്യനെ മറച്ചത്.അപൂർവ്വമായ ആകാശ വിസ്മയം നേരിൽ കാണാൻ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ ഒത്തുചേർന്നു. കാനഡയിലും മെക്‌സിക്കോയിലും ടെക്‌സസിലും ഉൾപ്പെടെ ജനങ്ങൾ സമ്പൂർണ സൂര്യഗ്രഹണം നേരിൽകണ്ടു. ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമായില്ല.
ചന്ദ്രൻ ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂർവമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്തു. കൊളംബിയ, വെനസ്വേല, അയർലാൻഡ്, പോർട്ടൽ, ഐസ്ലാൻഡ്, യു.കെ എന്നിവിടങ്ങളിൽ നിന്നും കരീബിയൻ രാജ്യങ്ങളിൽ നിന്നും ഭാഗികമായി ഗ്രഹണം ദൃശ്യമായി. നാസയുടെ തത്സമയ സ്ട്രീമിങിലൂടെയാണ് ഇന്ത്യയിലുള്ളവർ ഗ്രഹണം കണ്ടത്. ഇന്ത്യൻ സമയം ഏപ്രിൽ എട്ട് രാത്രി 10.30നും ഏപ്രിൽ 9 പുലർച്ചെ 1.30 നും ഇടയിലായിരുന്നു ലൈവ് സ്ട്രീമിങ്. ഇതിന് പുറമെ ടെക്സാസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററിയുടെ തത്സമയ സ്ട്രീമിങും ലഭ്യമായിരുന്നു. ഒബ്സർവേറ്ററിയിലെ ദൂരദർശിനിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിൽ കാണനായി.
ഓരോ വർഷവും രണ്ട് മുതൽ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ട്. എന്നാൽ സമ്പൂർണ സൂര്യഗ്രഹണം 18 മാസത്തിൽ ഒരിക്കലാണ് സംഭവിക്കാറ്. ഒരു പ്രത്യേക സ്ഥലത്ത് 400 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യഗ്രഹണം കാണാനാവൂ. വടക്കേ അമേരിക്കയിലാണ് ഈ സൂര്യഗ്രഹണം വ്യക്തമായി കാണുക. ഇക്കാരണത്താൽ ‘ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ്’ എന്നും ഈ വർഷത്തെ സൂര്യഗ്രഹണത്തെ വിശേഷിപ്പിക്കുന്നത്. 2031 ൽ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയിൽ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോർട്ടുകൾ. 2031 മെയ് 21 ന് ആയിരിക്കും ഇത്.