പാല് കിട്ടുന്ന എടിഎമ്മിന് പിന്നാലെ വാട്ടർ എടിഎമ്മുകളും
തൊടുപുഴ: തിരക്കേറിയ സ്ഥലങ്ങളിൽ സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വ വാട്ടർ എടിഎമ്മുകൾ സജ്ജീകരിക്കുന്നു.
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
ക്യു ആർ കോഡ് സ്‌കാൻചെയ്ത് പണം അടച്ചാൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണം
അവർ കൊണ്ടുവരുന്ന പാത്രങ്ങളിൽ വെള്ളം ശേഖരിക്കൻ കഴിയും.
വാട്ടർ എടിഎമ്മിന്റെ മറ്റൊരു പ്രത്യേകത ഇതിനു കുപ്പിവെള്ളത്തെക്കാൾ ചിലവും കുറവ് മതി എന്നതാണ്.
ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഹില്ലി അക്വ പ്രവർത്തിക്കുന്നത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയാണ് വില.
സപ്ലൈകോ, റേഷൻകട, ജയിൽ ഔട്ട്‌ലെറ്റുകൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ലിറ്ററിന് 10 രൂപ നൽകിയാൽ മതി.
മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും
ഇത്തരത്തിൽ ആദ്യഘട്ടത്തിൽ വാട്ടർ എടിഎം സ്ഥാപിക്കും.
പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്കുള്ള പഠനം പൂർത്തിയായിട്ടുണ്ട്.
പദ്ധതി ജനങ്ങൾക്കും കമ്പനിക്കും ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ. എടിഎം നിർമിക്കുന്നതിനുള്ള ചർച്ച നടക്കുന്നു.
കമ്പനിയുടെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കമ്പനിയുടെ തൊടുപുഴ മലങ്കര, തിരുവനന്തപുരം അരുവിക്കര തുടങ്ങിയ പ്ലാന്റുകളിലെ ശുദ്ധജലമാണ് എടിഎമ്മുകളിൽ നിറയ്ക്കുക.
പ്ലാന്റുകളിൽനിന്ന് വലിയ ജാറുകളിൽ വെള്ളം അതാത് കേന്ദ്രങ്ങളിൽ എത്തിക്കും. ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണം അടയ്ക്കുമ്പോൾ ഓട്ടോമാറ്റിക്കായി മെഷീനിൽനിന്ന് വെള്ളം ലഭിക്കും.
മൂന്ന് മാസത്തിനുള്ളിൽ ആദ്യ എടിഎം പ്രവർത്തനസജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. എടിഎമ്മുകളുടെ പരിപാലനത്തിനായി പ്രത്യേകം ഡീലർമാരേയും ഇതിനായി നിയോഗിക്കും.
വാട്ടർ എടിഎം സ്ഥാപിക്കുന്നതോടെ വിനോദസഞ്ചാരമേഖലകളിലും മറ്റും ആളുകൾ
വെള്ളം കുടിച്ചിട്ട് കുപ്പികൾ അലക്ഷ്യമായി ഇടുന്നത് കുറയുകയും ചെയ്യും.
ഇത് വഴി പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗത്തിൽ നിന്നും പരിസ്ഥിതിയ്ക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കുറച്ചൊക്കെ മുക്തി നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്.
മൂന്നാറിലെ മിൽക്ക് എടിഎം കണ്ട് ഞെട്ടി സ്‌കോട്ടിഷ് സഞ്ചാരി; വീഡിയോ വൈറൽ
തൊടുപുഴ: കഴിഞ്ഞ ഓഗസ്റ്റ് മാസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മിൽക്ക് വെൻഡിങ് മെഷീൻ
ഇടുക്കി ജില്ലയിൽ ആദ്യമായി മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
കാലാവസ്ഥകൊണ്ട് സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ മിൽക്ക് എടിഎം കണ്ട്
ഞെട്ടിയിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാര്‍നര്‍.
സഞ്ചാരിയായ ഹഗ് തൻ്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
എന്നാൽ ഒരു ലിറ്റര്‍ പാലിന്റെ വിലയാണ് ഇയാളെ അത്ഭുതപ്പെടുത്തിയത്.
ലിറ്ററിന് 0.60 ഡോളര്‍ (52 രൂപ) മാത്രമാണ് വിലയെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
10, 20, 50, 100 നോട്ടുകളില്‍ ഏതെങ്കിലുമൊന്ന് യന്ത്രത്തില്‍ നിക്ഷേപിച്ച് കുപ്പിയോ പാത്രമോ വച്ച് കൊടുത്താല്‍ മതി കൊടുത്ത തുകക്കുള്ള പാല്‍ മെഷീനിലൂടെ വരും.
200 ലിറ്റര്‍ സംഭരണശേഷിയുള്ള മെഷീനാണ് മൂന്നാറിൽ സ്ഥാപിച്ചിരിക്കുന്നത്.
1000 ലിറ്ററോളം പാല്‍ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേക്കെത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് മില്‍ക്ക് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും ഹൂഗ് വീഡിയോയിൽ പറയുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന മിൽക്ക് എടിഎം എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ രാവില എട്ട് മുതൽ രാത്രി ഏഴ് വരെ എന്ന് വെൻഡിങ് മെഷീന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നാറിലാണ് സംഭവമെങ്കിലും ഇന്ത്യ എന്നാണ് ഹൂഗ് പറയുന്നത്.
കേരളം ഇപ്പോള്‍ ചിന്തിക്കുന്നത് ഇന്ത്യ പത്ത് വര്‍ഷം കഴിഞ്ഞാണ് ചിന്തിക്കുന്നതെന്നും യു.കെയിലും ജര്‍മനിയിലും
ഇത്തരത്തില്‍ മില്‍ക്ക് എടിഎമ്മുകള്‍ ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുണ്ട്.
ദേവികുളം ബ്ലോക്കിലെ ലക്ഷ്മി ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍
മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്ത് തുടങ്ങിയ മില്‍ക്ക് എ.ടി.എം. ഉപഭോക്താക്കളുടെ സമയവും
സൗകര്യവും അനുസരിച്ച് ഏത് സമയത്തും പാല്‍ വാങ്ങാം എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപിച്ചത്.
English Summary :
The government-owned bottled water company Hilly Aqua Water is setting up water ATMs in crowded public places.









