ആ പൂക്കൾ ചന്ദനത്തിരികളാകില്ല; വെറുതെ കത്തിച്ചുകളയും
പത്തനംതിട്ട:
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മണ്ഡല-മകരവിളക്ക് സീസണിൽ ഉപേക്ഷിക്കപ്പെടുന്ന പൂക്കൾ ചന്ദനത്തിരിയാക്കി ഉപയോഗപ്പെടുത്താനുള്ള സംരംഭം സർക്കാർ ഉപേക്ഷിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് കാന്പൂർ ആസ്ഥാനമായ ‘ഫൂൽ’ എന്ന ഏജൻസിയുമായി സഹകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ തുടർചർച്ചകൾ നടന്നെങ്കിലും, ഏജൻസിക്ക് വേണ്ട താത്പര്യം കാണിക്കാത്തതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിച്ചത്.
ശബരിമലയിലെ പുഷ്പാഭിഷേകത്തിനുശേഷം ഉപേക്ഷിക്കുന്ന വലിയ തോതിലുള്ള പൂക്കൾ, വിശേഷദിവസങ്ങളിൽ ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിക്കുന്ന പൂമാലകൾ, അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന പൂമാലകൾ എന്നിവയാണ് പ്രധാനമായും ശബരിമല സന്നിധാനത്ത് ഉപേക്ഷിക്കപ്പെടുന്നത്.
പമ്പയിലും നിലയ്ക്കലിലും ഇത്തരം പൂക്കൾ ഉപേക്ഷിക്കുന്നതും പതിവാണ്. നിലയ്ക്കലിൽ, യാത്രയ്ക്കായി അലങ്കരിച്ച വാഹനങ്ങളിൽ കെട്ടിയ പൂമാലകൾ പാർക്കിംഗ് ഗ്രൗണ്ടിൽവെച്ച് മാറ്റിയ ശേഷം ഉപേക്ഷിക്കപ്പെടുന്നു. സന്നിധാനത്തിലും പമ്പയിലും നിലയ്ക്കലിലുമുള്ള ഈ ഉപേക്ഷിക്കപ്പെട്ട പൂക്കൾ, ശുചീകരണത്തിന് ചുമതലപ്പെട്ട വിശുദ്ധിസേനാംഗങ്ങൾ ഇൻസിനറേറ്ററിലൂടെ കത്തിച്ചുമാറ്റുകയാണ് ചെയ്യുന്നത്.
പുഷ്പങ്ങൾ ചന്ദനത്തിരിയായി മാറ്റുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ശുചിത്വമിഷൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ശബരിമലയിൽ പദ്ധതി വിജയകരമായി നടപ്പാക്കിയ ശേഷം മറ്റു പ്രധാന ക്ഷേത്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനായിരുന്നു ഉദ്ദേശം. പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ ഡയറക്ടർ യു.വി. ജോസ് നേതൃത്വം നൽകുന്ന സംഘം ശബരിമല സന്ദർശിക്കുകയും ചെയ്തിരുന്നു.
എങ്കിലും, ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ പദ്ധതി ഇപ്പോൾ ഉപേക്ഷിക്കുകയാണ് സർക്കാർ.
ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി
പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ ശബരിമലയിലേക്ക് യാത്ര നടത്തിയ സംഭവത്തിൽ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടി സ്പെഷ്യൽ കമ്മീഷണർ.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
അത് ലംഘിച്ച് പൊലീസ് ഉന്നതൻ ട്രാക്ടറിൽ മലകയറി എന്നാണ് വിവരം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.
പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി നട തുറന്നിരുന്നു.
ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന വന്യജീവി ബോർഡ്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്.
ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്. ഈ അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും.
നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേയുടെ നിർമാണം നടക്കുക.
പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം. അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനു വേണ്ടിയാണ് റോപ് വേ നിർമിക്കുന്നത്.
വർഷം 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാൻ കഴിയും.
കൂടാതെ അടിയന്തരഘട്ടങ്ങളിൽ കാറും ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
English Summary :
The government has dropped the plan to convert discarded flowers from Sabarimala Sannidhanam, Pampa, and Nilakkal into incense sticks during the Mandala-Makaravilakku season. The project, initially proposed in collaboration with the Kanpur-based agency ‘Phool’, was abandoned due to a lack of interest from the agency