തൃശ്ശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന ആരോപണത്തിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി.
വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് നടപടി. പരാതിയുടെ ഭാഗമായി, മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
ഈ മാസം 21-ന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ വനംവകുപ്പ് മുഹമ്മദ് ഹാഷിമിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹാഷിമിന്റെ കൈവശം മാല സംബന്ധിച്ച എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ, അവയും അന്ന് ഹാജരാക്കാൻ വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
റാപ്പർ വേടൻ (ഹിരൺദാസ്) പുലിപ്പല്ല് കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് സുരേഷ് ഗോപിക്കെതിരായ ഈ ആരോപണം ഉയർന്നുവന്നത് എന്നത് ശ്രദ്ധേയമാണ്.
പുലിപ്പല്ല് മാല ധരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിൽക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് മുഹമ്മദ് ഹാഷിം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പിന്നീട് വിശദമായ അന്വേഷണത്തിനായി വനംവകുപ്പിന് കൈമാറുകയായിരുന്നു.
സുരേഷ് ഗോപിയുടെ ഈ പ്രവൃത്തി വന്യജീവി സംരക്ഷണ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. പുലിപ്പല്ല് മാല എങ്ങനെയാണ് ലഭിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ഹാഷിം പറഞ്ഞു.
നിയമം സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം ഭരണഘടനാ ലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിയിൽ പറയുന്നുണ്ട്.
ഇന്ത്യൻ വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം, പുലി ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന മൃഗമാണ്. ഇതിന്റെ ഭാഗങ്ങൾ കൈവശം വെക്കുന്നത് കടുത്ത നിയമലംഘനമാണ്.
പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിൽ പോലും പുലിപ്പല്ല് ഉൾപ്പെടെയുള്ള വന്യജീവികളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.
സുരേഷ് ഗോപിയുടെ മാലയിലുള്ളത് പുലിപ്പല്ല്?
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് നോട്ടിസ് നൽകാൻ ഒരുങ്ങി വനംവകുപ്പ്. അദ്ദേഹം കഴുത്തിൽ ധരിച്ച മാലയിൽ ഉള്ളത് പുലിപ്പല്ലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ നടപടി.
ആഭരണം തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടിസ് എന്നാണു പുറത്തു വിവരം.
തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരിൽ വേദന വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു മുഹമ്മദ് ഹാഷിം പരാതിയിൽ പറയുന്നത്.
ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് ഈ പരാതി പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
മാലയിൽ ഉള്ളത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക.
വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാണ്. നോട്ടീസ് നൽകിയാൽ ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും.
തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്കു മറുപടി നൽകിയ ശേഷമാകും ഹാജരാകുന്ന കാര്യത്തിൽ അന്തിമമായി തീരുമാനം എടുക്കുക.
English Summary:
The Forest Department has launched a preliminary investigation into allegations that Union Minister and actor Suresh Gopi wore a necklace containing a tiger tooth. The action follows a complaint filed by A.A. Mohammed Hashim, a native of Vadanappally and the state general secretary of the INTUC youth wing. As part of the inquiry, the department has decided to record Hashim’s statement.