കോഴിക്കോട്: പുതുവർഷതുടക്കം മനോഹരമാക്കി നവകേരള ബസിൻ്റെ ആദ്യയാത്ര. രൂപമാറ്റം വരുത്തിയശേഷം കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസിൻ്റെ ആദ്യ സർവീസായിരുന്നു ഇന്ന് നടന്നത്. കോഴിക്കോട് ബസ്സ്ന്റാന്റിൽ നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. യാത്ര തുടങ്ങുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രൂപമാറ്റത്തിനൊപ്പം സമയക്രമത്തിലും മാറ്റം വരുത്തിയതാണ് സർവീസിന് ഗുണമായത്.
നേരത്തെ നവകേരള ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത് പുലർച്ചെ 04:20നായിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി ഒരിടവേളയ്ക്ക് ശേഷം ബസ് സർവീസ് പുനഃരാരംഭിച്ചപ്പോൾ സമയം 08:25 ലേക്ക് മാറ്റുകയായിരുന്നു. പുതിയ സമയക്രമം അനുസരിച്ച് രാവിലെ 8:25 ന് പുറപ്പെട്ട് വൈകീട്ട് 4:25ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് തിരികെ രാത്രി 10:25 ന് പുറപ്പെട്ട് രാവിലെ 5:20 ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സർവീസ്.
ഗരുഡ പ്രീമിയം സർവീസായാണ് സംസ്ഥാനത്ത് നവകേരള ബസ് സർവീസ് നടത്തുന്നത്. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്തദിവസത്തെ ട്രിപ്പിൻ്റെ ടിക്കറ്റ് ബുക്കിങ് ഫുള്ളായിട്ടുണ്ട്. ഞായറാഴ്ചത്തെ സർവീസിൻ്റെയും ഓൺലൈൻ ബുക്കിങ് പൂർത്തിയായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകുതിയിലധികം ടിക്കറ്റുകൾ ബുക്കുചെയ്തുകഴിഞ്ഞു.
11 സീറ്റുകൾ അധികമായി ഘടിപ്പിച്ചാണ് നവകേരള ബസ് വീണ്ടും നിരത്തിലെത്തിയത്. ബസിൽ ആകെ 37 സീറ്റുകളാണുള്ളത്. പിൻ ഡോർ, എസ്കലേറ്റർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാണ് നിലവിൽ ഡോർ ഉള്ളത്. ബസിലെ ശൗചാലയം നിലനിർത്തിയിട്ടുമുണ്ട്. നേരത്തെ 1280 രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് 900 ആയി കുറച്ചത്.
ടിക്കറ്റ് നിരക്ക് കുറച്ചതും സമയക്രമത്തിലെ മാറ്റവുമാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കാരണമാകുന്നത്. നേരത്തേ 4:30 ന് സർവീസ് നടത്തിയപ്പോൾ പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ട അവസ്ഥയായിരുന്നെങ്കിൽ നിലവിൽ ഈ പ്രശ്നം ഇല്ലാതെയായി.