വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്നവർ എന്തു വിശ്വസിച്ചാണ് അവിടെ കഴിയുന്നത്.The first decision was to set up a police station in a building near the Mullaperiyar Dam
അണക്കെട്ട് സുരക്ഷയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് കയറിനിൽക്കാൻപോലും ഇടമില്ലെന്നാണ് ആക്ഷേപം. കരടിയും കടുവയും പുലിയും ആനയുമൊക്കെ ഇറങ്ങുന്ന കൊടുംകാട്ടിൽ അവർ ജോലിചെയ്യുന്നു.
അണക്കെട്ടിന്റെയും പരിസരപ്രദേശങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് 2016-ൽ മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷൻ തുടങ്ങിയത്.
എട്ടുവർഷം പിന്നിട്ടിട്ടും പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ല. പോലീസുകാർ താമസിക്കുന്ന കാട്ടിനുള്ളിലെ ക്വാർട്ടേഴ്സുകളും ശോച്യാവസ്ഥയിൽ. വേണ്ടത്ര കക്കൂസുകൾപോലുമില്ല.
ഒരു ഡിവൈ.എസ്.പി., രണ്ട് സർക്കിൾ ഇൻസ്പെക്ടർ, അഞ്ച് എസ്.ഐ.മാർ എന്നിവരുൾപ്പെടെ 124 തസ്തികകളാണ് ഇവിടെയുള്ളത്. നിലവിൽ 65 ഉദ്യോഗസ്ഥരേ ഉള്ളൂ.
ഒരു ഷിഫ്റ്റിൽ 30 പേരുണ്ടാകും. ഇവർക്കുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാറ്റിൽ. അതും താത്കാലിക കെട്ടിടം.
ഇവിടെവന്ന് ഒപ്പിട്ട് പെരിയാർ കടുവ സങ്കേതത്തിലൂടെ മുല്ലപ്പെരിയാറ്റിലേക്ക് പോകണം. അവിടെയാണ് ഇവരുടെ ക്വാർട്ടേഴ്സുകൾ.
പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ്. എല്ലാം പൊട്ടിപ്പൊളിഞ്ഞനിലയിൽ. ഒരു ക്വാർട്ടേഴ്സിൽ 10 പേർ കഴിയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപമുള്ള കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. ഈകെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ നവീകരിക്കാൻ ഏറെ തടസ്സങ്ങളുണ്ട്.
അതിനാൽ അണക്കെട്ടിൽനിന്ന് എട്ട് കിലോമീറ്റർ അകലയുള്ള വള്ളക്കടവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചു. റവന്യുവകുപ്പ് സ്ഥലവും കണ്ടെത്തി.
എന്നാൽ, ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യു-വനംവകുപ്പുകൾ തമ്മിൽ തർക്കമായി. സ്റ്റേഷൻപണിക്കുള്ള നടപടി അതോടെ നിലച്ചു.
വള്ളക്കടവിൽ പോലീസ് സ്റ്റേഷൻ വന്നാൽ ഇവർക്ക് സഞ്ചരിക്കാനുള്ള ദൂരം കുറയും. അടിയന്തിരഘട്ടത്തിൽ പെട്ടെന്ന് ഇവിടേക്ക് എത്താനുംകഴിയും.
വള്ളക്കടവിൽത്തന്നെ നല്ല ക്വാർട്ടേഴ്സുകളും നിർമിക്കാം. ഇതിനൊപ്പം മുല്ലപ്പെരിയാറിലെ ക്വാർട്ടേഴ്സുകൾ നവീകരിക്കുകയും വേണം.
2011-ൽ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനെത്തുടർന്നാണ് ഇവിടെ പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയരുന്നത്.
തമിഴ്നാട് സർക്കാരും ഇക്കാര്യം ഉന്നയിച്ചു. 2014 ജനുവരിയിൽ അന്നത്തെ മന്ത്രി രമേശ് ചെന്നിത്തലയാണ് പോലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചത്.