വിദ്യാഭ്യാസ വിസ വഴി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയൻ കോളജുകളുടെയും നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു. കാനഡ ഇടത്താവളമാക്കിയാണ് ആളെക്കടത്തൽ എന്നാണ് കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഗുജറാത്ത് ഗാന്ധിനഗറിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള നാലംഗ ഇന്ത്യൻ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. 2022 ജനുവരിയിൽ യുഎസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികളുൾപ്പെടെയുള്ള കുടുംബം തണുപ്പ് അതിജീവിക്കാനാവാതെ മരിച്ചുവീഴുകയായിരുന്നു. ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലി ബെൻ, മകൾ വിഹാംഗി (11), മകൻ ധാർമിക്(3) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ജനുവരിയിൽ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലെ എമേഴ്‌സൺ ടൗണിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎസിലേക്കുള്ള നിയമവിരുദ്ധമായ പ്രവേശനത്തിന് ഈ കുടുംബം കള്ളക്കടത്തുകാർക്ക് പണം നൽകിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള 11 അംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കാനഡ വഴി യുഎസിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതിന് പിന്നിൽ ഭാവേഷ് പട്ടേൽ എന്നയാളും ഇയാളുടെ കൂട്ടാളികളുമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പട്ടേലിനും മറ്റുള്ളവർക്കുമെതിരെ അഹമ്മദാബാദ് പോലീസ് നേരത്തേതന്നെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയത്.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കാനഡ വഴി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഭാവേഷ് പട്ടേലും മറ്റുള്ളവരും വളരെ ആസൂത്രിതമായി മനുഷ്യക്കടത്ത് ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ. ആദ്യം സ്റ്റുഡന്റ് വിസയിൽ ആളുകളെ കനഡയിലേക്ക് എത്തിക്കും. പിന്നീട് ഇവരെ അനധികൃതമായി അതിർത്തി കടത്തി യുഎസിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.
ഈ റാക്കറ്റിൽപ്പെട്ടവരാണ് പട്ടേലും സംഘവുമെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി പ്രതികൾ ചില കനേഡിയൻ കോളജുകളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. യുഎസിൽ എത്തിക്കുന്നതിനായി ഒരാൾക്ക് 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയായ് ഇവർ വാങ്ങിച്ചിരുന്നതെന്നും ഇഡി കൂട്ടിച്ചേർത്തു.
യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം കൂടിയതായി ഇഡി പറഞ്ഞു. കഴിഞ്ഞ വർഷം 14,000 ത്തിലധികം ഇന്ത്യൻ കുടിയേറ്റക്കാരെയാണ് അതിർത്തിയിൽ നിന്നും പിടികൂടിയത്. 7,25,000ത്തിലധികം അനധികൃതകുടിയേറ്റക്കാരായ ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നതായി യുഎസിൻ്റെ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു.
മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം മുംബൈ, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളിൽ ഇഡി പരിശോധനയും അന്വേഷണവും നടത്തിയിരുന്നു. മുംബൈയിലും നാഗ്പൂരിലുമുള്ള രണ്ട് സ്ഥാപനങ്ങൾ കമ്മിഷൻ നൽകി വിദേശ സർവകലാശാലകളിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നതിന് കരാറിൽ ഏർപ്പെട്ടിരുന്നതായി ഇഡി കണ്ടെത്തി. ഓരോ വർഷവും ഏകദേശം 25,000 ലധികം വിദ്യാർഥികളെയാണ് ഇന്ത്യക്കു പുറത്തുള്ള വിവിധ കോളജുകളിലേക്ക് റഫർ ചെയ്യുന്നതെന്നും കേന്ദ്ര ഏജൻസി പറഞ്ഞു